ജയ്പൂർ; മുംബൈ–ഡൽഹി എക്സ്പ്രസ് വേയുടെ ആദ്യഘട്ടം ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ദൗസയിൽ വച്ചു നടന്ന ചടങ്ങിലാണ് ഏറ്റവും വലിയ അതിവേഗപാതയുടെ ആദ്യഘട്ടം തുറന്നുകൊടുത്തത്. വികസ്വര ഇന്ത്യയുടെ മഹത്തായ ചിത്രമാണ് ഈ അതിവേഗപാതയെന്നു പറഞ്ഞ മോദി അടിസ്ഥാന സൗകര്യങ്ങളിൽ കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്നും പറഞ്ഞു.
എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നതാണ് തങ്ങളുടെ മന്ത്രമെന്നും ഇതിലൂടെ മികച്ച ഭാരതം കെട്ടിപ്പടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈവേ, തുറമുഖങ്ങൾ, റെയിൽവേ, ഒപ്റ്റിക്കൽ ഫൈബർ എന്നിവയിൽ സർക്കാർ നിക്ഷേപിക്കുകയും പുതിയ മെഡിക്കൽ കോളജുകൾ തുറക്കുകയും ചെയ്യുന്നത് വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും വ്യവസായശാലകൾക്കും ശക്തിപകരും. തൊഴിൽപരമായ ആവശ്യത്തിന് ഡൽഹിലേക്കു പോകുന്നയാൾക്ക് ഇപ്പോൾ അതു തീർത്ത് വൈകിട്ടാകുമ്പോൾ വീട്ടിൽ തിരിച്ചെത്താൻ ഇനി സാധിക്കുമെന്നും മോദി പറഞ്ഞു. അതിവേഗ പാത എത്തുമ്പോൾ അതിനു ചുറ്റുമുള്ള കച്ചവടങ്ങളും അതിലൂടെ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
246 കിലോമീറ്റർ ദൂരം വരുന്ന ഡൽഹി – ദൗസ – ലാൽസോട്ട് സെക്‌ഷന്റെ ആദ്യഘട്ടമാണ് പ്രധാനമന്ത്രി കമ്മീഷൻ ചെയ്തത്. 12,150 കോടി രൂപ ചെലവഴിച്ചാണ് എക്സ്പ്രസ് വേ നിർമിച്ചത്. ഇതോടെ ഡൽഹിയിൽ നിന്നും രാജസ്ഥാനിലെ ജയ്പുരിലേക്കുള്ള യാത്രാസമയം 5 മണിക്കൂറിൽ നിന്ന് മൂന്നര മണിക്കൂറായി കുറയും.
കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര മന്ത്രിമാരായ വി.കെ.സിങ്, ഗജേന്ദ്ര സിങ് എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എന്നിവർ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനത്തിന്റെ ഭാഗമായി.
ഡൽഹി – മുംബൈ എക്സ്പ്രസ് വേ 1,386 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. പദ്ധതി പൂർണമായും പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും നീളമുള്ള എക്സ്പ്രസ് വേ ആയി മാറുമിത്. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ആറു സംസ്ഥാനങ്ങളിലൂടെയാണ് നിർദിഷ്ട എക്‌സ്പ്രസ് വേ കടന്നുപോകുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നിലവിലെ 24 മണിക്കൂര്‍ യാത്രാസമയം 12 മണിക്കൂറായി കുറയും.നിലവിൽ എട്ടുവരിപ്പാതയായാണു നിർമാണമെങ്കിലും ഭാവിയിൽ 12 വരിപ്പാതയാക്കാനാകും. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ ഒരു ഹെലിപ്പോർട്ടും സജ്ജീകരിക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ