മദ്രസകളില്‍ കംപ്യൂട്ടര്‍ ലാബ്; ഒരു ലക്ഷം വീതം അനുവദിച്ച് യോഗി സര്‍ക്കാര്‍; ബജറ്റില്‍ പ്രഖ്യാപനം 

ബിരുദധാരികളായ അധ്യാപകര്‍ക്ക് 6000 രൂപയും, ബിഎഡ് ഉള്ള അധ്യാപകര്‍ക്ക് 12,000 രൂപയും പ്രതിമാസം ഓണറേറിയമായി നല്‍കും.
യോഗി ആദിത്യനാഥ് /ഫയല്‍
യോഗി ആദിത്യനാഥ് /ഫയല്‍

ലക്‌നൗ :  മദ്രസകളില്‍ കംപ്യൂട്ടര്‍ ലാബ് സ്ഥാപിക്കുന്നതിനായി ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. സംസ്ഥാനത്ത് ആകെ 23,000 മദ്രസകളാണ് ഉള്ളത്. ഇതില്‍ 561 എണ്ണത്തിന് മാത്രമാണ് സര്‍ക്കാരിന്റെ ഗ്രാന്റ് ലഭിക്കുന്നത്. 

ന്യൂനപക്ഷ ക്ഷേമത്തിനായി ബിരുദധാരികളായ അധ്യാപകര്‍ക്ക് 6000 രൂപയും, ബിഎഡ് ഉള്ള അധ്യാപകര്‍ക്ക് 12,000 രൂപയും പ്രതിമാസം ഓണറേറിയമായി നല്‍കും. ന്യൂനപക്ഷങ്ങള്‍ക്കായുള്ള സ്‌കൂള്‍, ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി ഈ ബജറ്റില്‍ 681 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 

7 ലക്ഷം കോടി രൂപയുടെ ബജറ്റാണ്  യോഗി സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് ഖന്ന അവതരിപ്പിച്ച ബജറ്റ് യുപിയിലെ ഏറ്റവും വലിയ ബജറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാക്കളെയും സ്റ്റാര്‍ട്ടപ്പുകളെയും ലക്ഷ്യം വെച്ചു കൊണ്ടുള്ള ബജറ്റില്‍ സ്ത്രീകര്‍ക്കും കര്‍ഷകര്‍ക്കുമായും പ്രത്യേകം പ്രഖ്യാപനങ്ങളുണ്ട്. 

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2021-2022 വര്‍ഷത്തില്‍ സംസ്ഥാനത്ത് 4,33,536 വീടുകളുടെ നിര്‍മാണത്തിനാണ് അനുമതി ലഭിച്ചത്. ഇതില്‍ 4,24,344 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിച്ചു വരികയാണെന്ന് ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു. പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി യുപി സര്‍ക്കാര്‍ കൊണ്ടുവന്ന മുഖ്യമന്ത്രി കന്യാ സുമംഗല യോജന പ്രകാരം ഒരു ഗുണഭോക്താവിന് 15,000 രൂപ വരെ ലഭിക്കും. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഈ പദ്ധതിക്കായി 1050 കോടി രൂപ വകയിരുത്തും. 

2023-2024 സാമ്പത്തിക വര്‍ഷത്തില്‍, കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതിക്കായി 585 കോടി രൂപയും ആഗ്ര മെട്രോ റെയില്‍ പദ്ധതിക്കായി 465 കോടി രൂപയും ബജറ്റില്‍ വകയിരുത്തുമെന്നും പ്രഖ്യാപനമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്ലറ്റുകളും സ്മാര്‍ട്ട്ഫോണുകളും വിതരണം ചെയ്യാന്‍ 3600 കോടി രൂപ വകയിരുത്തി. ഗ്രാമപ്രദേശങ്ങളില്‍ പുതിയ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 20 കോടി രൂപ മാറ്റിവെയ്ക്കും. സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 60 കോടി രൂപ വകയിരുത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com