മുംബൈ: ട്രെയിനില്‍ സീറ്റ് ഉറപ്പിക്കാനായി ടിക്കറ്റ് വിശദാംശങ്ങള്‍ ട്വീറ്റ് ചെയ്ത യുവതി തട്ടിപ്പിന് ഇരയായി. സ്ത്രീയുടെ അക്കൗണ്ടില്‍ നിന്ന് 64000 രൂപയാണ് തട്ടിയെടുത്തത്. അഞ്ച് ഫണ്ട് ട്രാന്‍സ്ഫറിലൂടെയാണ് തട്ടിപ്പുകാര്‍ അനധികൃതമായി പണം പിന്‍വലിച്ചതെന്ന് പൊലീസ് പറയുന്നു.
മുംബൈയിലാണ് സംഭവം. മീന എന്ന സ്ത്രീയാണ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. റിസര്‍വേഷനായി ബുക്ക് ചെയ്ത മൂന്ന് സീറ്റുകള്‍ക്ക് പകരം ആര്‍എസിയാണ് ലഭിച്ചത്. ആര്‍എസി കണ്‍ഫോമാകുമോ എന്ന് അറിയുന്നതിന് വേണ്ടി ഐആര്‍സിടിസിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പരാതി നല്‍കിയ അമ്മയ്ക്കും മകനുമാണ് പണം നഷ്ടമായതെന്ന് പൊലീസ് പറയുന്നു.
ട്വിറ്ററില്‍ പങ്കുവെച്ച വിശദാംശങ്ങള്‍ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ട്വിറ്ററില്‍ ടിക്കറ്റിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ച കാര്യം ശ്രദ്ധിക്കാതെ ഐര്‍സിടിസിയുടെ ജീവനക്കാരന്‍ ആയിരിക്കുമെന്ന് കരുതി വിളിച്ചയാള്‍ക്ക് വിവരങ്ങള്‍ കൈമാറിയതിന് പിന്നാലെയാണ് തട്ടിപ്പ് നടന്നതെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
മീനയുടെ മകനാണ് തട്ടിപ്പുകാരന്റെ കോള്‍ എടുത്തത്. ടിക്കറ്റ് കണ്‍ഫോം ആക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാരന്‍ വിശ്വാസം നേടിയെടുത്തത്. മൊബൈലില്‍ അയക്കുന്ന ലിങ്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അഞ്ചു ഇടപാടുകളിലായി പണം നഷ്ടമായതായും പരാതിയില്‍ പറയുന്നു. മീനയെയും മകനെയും വിശ്വാസത്തിലെടുക്കാന്‍ കുറഞ്ഞ തുകയായ രണ്ടുരൂപ ഫീസായി അടയ്ക്കാനും തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് തട്ടിപ്പ് നടന്നതെന്നും പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ