ന്യൂഡല്‍ഹി: പതിനഞ്ചു വയസ്സായ മുസ്ലിം പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷന്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കും. ഹര്‍ജിയില്‍ പഞ്ചാബ് സര്‍ക്കാരിനും മറ്റു കക്ഷികള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. സീനിയര്‍ അഡ്വക്കേറ്റ് രാജശേഖര്‍ റാവുവിനെ അമിക്കസ് ക്യൂരിയായി നിയമിക്കാനും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തിരുമാനിച്ചു.
പുതിയ ഉത്തരവ് ഉണ്ടാവുന്നതു വരെ ഹൈക്കോടതി വിധി മറ്റു കേസുകള്‍ക്ക് ആധാരമാക്കരുതെന്ന് ബെഞ്ച് നിര്‍ദേശിച്ചു.
പതിനാലും പതിനഞ്ചും പതിനാറും വയസ്സുള്ള പെണ്‍കുട്ടികള്‍ വിവാഹിതരാവുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇതിനെ വ്യക്തിനിയമം വച്ച് സാധൂകരിക്കാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിമിനല്‍ കുറ്റത്തിന് പ്രതിരോധം തീര്‍ക്കാന്‍ വ്യക്തിനിയമത്തെ ഉപയോഗപ്പെടുത്താനാവില്ലെന്ന് മേത്ത പറഞ്ഞു.
പതിനാറുകാരിയായ ഭാര്യയെ വിട്ടുകിട്ടണെന്ന് ആവശ്യപ്പെട്ട് 26 വയസ്സുള്ള യുവാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ്, ഹൈക്കോടതിയുടെ വിവാദ വിധിയുണ്ടായത്. സ്വമനസ്സാലെ യുവാവിനെ വിവാഹം കഴിച്ചതാണെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. മുസ്ലിം വ്യക്തിനിയമപ്രകാരം പതിനഞ്ചു വയസ്സായ പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത്തരത്തിലുള്ള വിവാഹം ശൈശവ വിവാഹ നിരോധന നിയമപ്രകാരം അസാധുവാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ