ഭോപ്പാൽ; ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച ചീറ്റപ്പുലികളിൽ ഒന്ന് ചത്തു. സൂരജ് എന്ന് പേരുള്ള ആൺചീറ്റയാണ് ചത്തത്. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ കഴിഞ്ഞ നാലുമാസത്തിനിടെ ചാവുന്ന എട്ടാമത്തെ ചീറ്റപ്പുലിയാണ് ഇത്.
ഇന്ന് പലർച്ചെ 6.30 ഓടെ പുൽപൂർ ഈസ്റ്റ് സോണിൽ പരിക്കേറ്റ നിലയിൽ ചീറ്റപ്പുലിയെ കണ്ടെത്തിയിരുന്നു. കഴുത്തിനു ചുറ്റും ഈച്ച ആർക്കുന്ന നിലയിലായിരുന്നു. അടുത്തെത്തി പരിശോധിക്കാൻ ടീം ശ്രമം നടത്തിയെങ്കിലും ഓടിക്കളയുകയായിരുന്നു. തുടർന്ന് വിവരം ചീറ്റയെ നിരീക്ഷിക്കാനുള്ള പ്രത്യേക ടീമിനെ അറിയിക്കുകയായിരുന്നു. 9 മണിയോടെ മെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും ചീറ്റയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴുത്തിലും പുറകിലുമുള്ള മുറിവാണ് മരണകാരണമായത് എന്നാണ് പ്രാഥമിക നിഗമനം. മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ വ്യക്തമാകുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം തേജസ് എന്ന ആൺചീറ്റയും ചത്തിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ജ്വാല എന്ന ചീറ്റയ്ക്കുണ്ടായ മൂന്നു കുഞ്ഞുങ്ങൾ ഉൾപ്പടെ എട്ട് ചീറ്റകളാണ് ഇതിനോടകം ചത്തത്. മാർച്ച് 27ന് സാഷ എന്നു പേരായ പെൺചീറ്റ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചത്തു. ഏപ്രിൽ 23ന് ഹൃദയസംബന്ധമായ പ്രശ്നത്തെ തുടർന്ന് ഉദയ് എന്ന ചീറ്റയും ചത്തിരുന്നു. മേയ് 9ന് ദക്ഷ എന്ന പെൺചീറ്റ ആൺചീറ്റയുമായുള്ള പോരാട്ടത്തിലായിരുന്നു ചത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ