ബന്ധം വേര്‍പെടുത്തിയിട്ടില്ല; കാമുകനെ വിവാഹം കഴിക്കാനാകില്ല; അഞ്ജു നല്‍കിയത് വ്യാജ പാസ്‌പോര്‍ട്ട്: ഭര്‍ത്താവ്

അഞ്ജുവിനെ ഇനി അമ്മയായി കാണാന്‍ കഴിയില്ലെന്നാണ് മകള്‍ പറയുന്നത്
അഞ്ജുവും നസറുള്ളയും/ പിടിഐ
അഞ്ജുവും നസറുള്ളയും/ പിടിഐ

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ച ഇന്ത്യന്‍ യുവതി അഞ്ജുവിനെതിരെ ഭര്‍ത്താവ് അരവിന്ദ്. അഞ്ജുവുമായിട്ടുള്ള വിവാഹബന്ധം താന്‍ വേര്‍പെടുത്തിയിട്ടില്ല. അതിനാല്‍ അതിര്‍ത്തി കടന്നുപോയി പാകിസ്ഥാനിലെത്തി കാമുകനെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും അരവിന്ദ് പറയുന്നു. 

'മൂന്നു വര്‍ഷം മുന്‍പ് ഡല്‍ഹി കോടതിയില്‍ വിവാഹ മോചനത്തിനുള്ള പേപ്പറുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അഞ്ജു പറഞ്ഞത്. എന്നാല്‍ എനിക്ക് ഇതുവരെ കോടതിയില്‍നിന്ന് സമന്‍സോ നോട്ടിസോ ലഭിച്ചിട്ടില്ല. പേപ്പറുകളില്‍ അഞ്ജു ഇപ്പോഴും എന്റെ ഭാര്യയാണ്. അതുകൊണ്ടു തന്നെ അവര്‍ക്കു മറ്റൊരാളെ വിവാഹം കഴിക്കാനാകില്ല. സര്‍ക്കാര്‍ ഈ കാര്യങ്ങള്‍ അന്വേഷിക്കണം' അരവിന്ദ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

അഞ്ജുവുമായിട്ടുള്ളത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. കുട്ടികളുമായി അഞ്ജു നല്ല രീതിയിലാണ് മുന്നോട്ടു പോയിരുന്നത്. കുട്ടികള്‍ എന്നോടൊപ്പം തന്നെ താമസിക്കും. അഞ്ജുവിനെ ഇനി അമ്മയായി കാണാന്‍ കഴിയില്ലെന്നാണ് മകള്‍ പറയുന്നത്. എനിക്കും ഇനി അങ്ങനെ തന്നെ ആയിരിക്കുമെന്നും അരവിന്ദ് പറഞ്ഞു.

പാക്കിസ്ഥാനിലേക്ക് പോകാൻ അഞ്ജു വ്യാജ പാസ്പോർട്ടും രേഖകളുമാണോ സമർപ്പിച്ചതെന്ന് അന്വേഷിക്കണമെന്നും അരവിന്ദ് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെത്തിയ അഞ്ജു ഫെയ്സ്ബുക് സുഹൃത്ത് നസറുള്ളയെ വിവാഹം കഴിച്ചെന്നും, ഇസ്‍ലാം മതം സ്വീകരിച്ച് ഫാത്തിമ എന്നു പേരു മാറ്റിയെന്നുമാണ് റിപ്പോർട്ട്. അപ്പർ ദിറിലെ ജില്ലാ കോടതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. 

ഇരുവരും തമ്മിലുള്ള വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 2019ലാണ് നസറുള്ളയും അഞ്ജുവും ഫെയ്സ്ബുക്ക് സുഹൃത്തുക്കളാകുന്നത്. ഈ മാസം 23നാണ് നസറുള്ളയെ കാണാൻ അഞ്ജു അതിർത്തി കടന്നത്. ഭർത്താവ് അരവിന്ദിനോടു കുറച്ചു ദിവസത്തേക്ക് ജയ്പുരിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. അഞ്ജു അതിർത്തി കടന്ന് പോകുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com