സിബിഐ അന്വേഷണം വേണ്ട; മണിപ്പുര്‍ സ്ത്രീകള്‍ സുപ്രീം കോടതിയില്‍

മണിപ്പൂരില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിനോട് എതിര്‍പ്പില്ലെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത
സുപ്രിം കോടതി/ഫയല്‍
സുപ്രിം കോടതി/ഫയല്‍

ന്യൂഡല്‍ഹി: തങ്ങള്‍ക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്കു വിടുന്നതിനെ എതിര്‍ത്ത്, മണിപ്പൂരില്‍ നഗ്നപരേഡിനും കൂട്ട ബലാത്സംഗത്തിനും ഇരയായ രണ്ടു സ്ത്രീകള്‍ സുപ്രീം കോടതിയില്‍. വിചാരണ അസമിലേക്കു മാറ്റുന്നതിനെയും സ്ത്രീകള്‍ എതിര്‍ത്തു. മണിപ്പൂരില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിനോട് എതിര്‍പ്പില്ലെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

സിബിഐ അന്വേഷണത്തോടു യോജിക്കുന്നില്ലെന്ന്, അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. വിചാരണ അസമിലേക്കു മാറ്റുന്നതിനെയും സിബല്‍ എതിര്‍ത്തു. സ്വതന്ത്ര അന്വേഷണമാണ് നടക്കേണ്ടതെന്ന് സിബല്‍ പറഞ്ഞു.

അതിക്രമം നടന്നത് രണ്ടു സ്ത്രീകള്‍ക്കെതിരെ മാത്രമല്ലെന്നും ഒട്ടേറെ പേര്‍ സമാനമായ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നും കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയവര്‍ക്കു വേണ്ടി ഇന്ദിര ജയ്‌സിങ് അറിയിച്ചു. ഈ ഘട്ടത്തില്‍, എത്ര എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കോടതി ആരാഞ്ഞു. കലാപം രൂക്ഷമായ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം ഉണ്ടാവേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനോട് യോജിപ്പാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. കേസ് അസമിലേക്കു മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചിട്ടില്ല. മണിപ്പൂരിനു പുറത്തേക്കു മാറ്റാമെന്നാണ് തീരുമാനമെന്ന് തുഷാര്‍ മേത്ത പറഞ്ഞു. കേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com