കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും; വേദനാജനകം; രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം; ആശുപത്രിയില്‍ പരിക്കേറ്റവരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍
ഒഡീഷയിലെ ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി ദൂരദര്‍ശന്‍ പ്രതിനിധിയോട് സംസാരിക്കുന്നു
ഒഡീഷയിലെ ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി ദൂരദര്‍ശന്‍ പ്രതിനിധിയോട് സംസാരിക്കുന്നു

ഭുവനേശ്വര്‍: ഒഡീഷ  ട്രെയിന്‍ അപകടത്തില്‍ കുറ്റക്കാരെ ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നടന്നത് വേദനാജനകമായ സംഭവമാണ്. എല്ലാ കോണില്‍ നിന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു മോദിയുടെ പ്രതികരണം.

ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും. അപകടത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും. പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മോദി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടത്തിയവരെ മോദി അഭിനന്ദിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് ബാലസോറിലെ അപകട സ്ഥലം മോദി സന്ദര്‍ശിച്ചിരുന്നു. 

വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ബാലസോറില്‍ എത്തിയത്. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്, ധര്‍മ്മേന്ദ്ര പ്രദാന്‍ എന്നിവരും ഉണ്ടായിരുന്നു.ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയവിനിമയം നടത്തി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദുരന്ത നിവാരണ സേനാംഗങ്ങളുമായും അദ്ദേഹം സംസാരിച്ചു. തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെപ്പറ്റി അദ്ദേഹം ചോദിച്ചറിഞ്ഞു

ദുരന്തത്തില്‍ ഇതുവരെ 261 മരണമാണ് സ്ഥിരീകരിച്ചത്. 900ല്‍ ഏറെ പേര്‍ക്കു പരുക്കുണ്ട്. രാക്ഷാദൗത്യം പൂര്‍ണമായതായി തെക്കു കിഴക്കന്‍ റെയില്‍വേയുടെ വക്താവ് ആദിത്യ ചൗധരി പറഞ്ഞു.ഇരുന്നൂറ് ആംബുലന്‍സുകളും അന്‍പതു ബസ്സുകളും 45 മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകളും ഉള്‍പ്പെടുന്ന വന്‍ രക്ഷാദൗത്യമാണ് രാത്രി മുഴുവന്‍ പ്രവര്‍ത്തിച്ചത്. വ്യോമസേനയുടെ രണ്ടു റെസ്‌ക്യൂ ഹെലികോപ്റ്ററുകള്‍ ദൗത്യത്തില്‍ പങ്കു ചേര്‍ന്നു.രാജ്യത്തെ നാലാമത്തെ വലിയ ട്രെയിന്‍ ദുരന്തമാണ് ഒഡിഷയിലെ ബാലസോറില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് റെയില്‍വേ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ (തെക്കു കിഴക്കന്‍ സര്‍ക്കിള്‍) എഎം ചൗധരി അന്വേഷണത്തിനു നേതൃത്വം നല്‍കും.അപകടത്തിനു കാരണമായത് എന്താണ് എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. സിഗ്നല്‍ പിഴവ് ആണെ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com