പട്‌ന: ബിഹാറില്‍ വീട്ടുകാര്‍ മരിച്ചെന്ന് കരുതിയ യുവാവിനെ മോമോസ് കഴിക്കുന്ന നിലയില്‍ കണ്ടെത്തി. ജനുവരിയില്‍ ഭാര്യയുടെ വീട്ടില്‍ നിന്ന് കാണാതായ യുവാവിനെയാണ് മാസങ്ങള്‍ക്ക് ശേഷം ഭാര്യാസഹോദരന്‍ യാദൃച്ഛികമായി കണ്ടത്.
ഗൗതം ബുദ്ധാ നഗര്‍ ജില്ലയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് നിഷാന്ത് കുമാറിനെയാണ് ധ്രുവ്ഗഞ്ചിലെ ഭാര്യയുടെ വീട്ടില്‍ നിന്ന് കാണാതായത്. ഭാര്യയുടെ സഹോദരന്‍ നിഷാന്ത് കുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നതായിരുന്നു നിഷാന്ത് കുമാറിന്റെ കുടുംബത്തിന്റെ ആരോപണം.നിഷാന്ത് കുമാറിന്റെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് എടുത്ത തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയാക്കിയ ഭാര്യയുടെ സഹോദരന്‍ രവിയാണ് മാസങ്ങള്‍ക്ക് ശേഷം നിഷാന്ത് കുമാറിനെ കണ്ടെത്തിയത്.
നിഷാന്തിനെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് നിഷാന്തിന്റെ വീട്ടുകാര്‍ തന്നെയും തന്റെ കുടുംബത്തെയും നിരന്തരം ഉപദ്രവിച്ചതായി രവി ആരോപിക്കുന്നു. വ്യാജ ആരോപണങ്ങളില്‍ മനംനൊന്ത് അമ്മാവന്‍ അകാലത്തില്‍ മരിച്ചതായും രവി പറയുന്നു.
നോയിഡ സെക്ടര്‍ 50ല്‍ മോമോസ് സ്റ്റാളിലാണ് നിഷാന്തിനെ കണ്ടത്. ഭിക്ഷക്കാരന്‍ എന്ന് തെറ്റിദ്ധരിച്ച് കടയുടമ നിഷാന്തിനെ ആട്ടിയോടിക്കാന്‍ ശ്രമിച്ചു. രവി ഇടപെട്ട് കടയുടമയോട് നിഷാന്തിന് മോമോസ് നല്‍കാന്‍ പറഞ്ഞു. തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് ഭിക്ഷക്കാരന്റെ രൂപത്തിലുള്ളത് നിഷാന്ത് ആണെന്ന് തിരിച്ചറിഞ്ഞതെന്നും രവി പറയുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നിഷാന്ത് എങ്ങനെയാണ് നോയിഡയില്‍ എത്തിയത് എന്നടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. ഇതോടെ നിഷാന്തിനെ തട്ടിക്കൊണ്ടുപോയി എന്ന കേസില്‍ തനിക്കും കുടുംബത്തിനും കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രവി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ