ഹൈദരാബാദ്: ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു രാഷ്ട്രീയത്തില്‍ പുതിയ ഇന്നിംഗ്‌സ് തുടങ്ങാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ ജഗന്‍മോഹന്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് റായുഡുവിന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച അഭ്യൂഹം ശക്തമായത്.
അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റായുഡു സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. ആന്ധ്രയിലെ മച്ചിലിപട്ടണം മണ്ഡലത്തിലേക്കാണ് റായുഡുവിന്റെ പേര് പറഞ്ഞുകേള്‍ക്കുന്നത്. അതേസമയം നിയമസഭയിലേക്ക് മത്സരിക്കാനാണ് തീരുമാനമെങ്കില്‍, പൊന്നൂര്‍ അല്ലെങ്കില്‍ ഗുണ്ടൂര്‍ വെസ്റ്റ് മണ്ഡലത്തിലാകും ജനവിധി തേടുക.
മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയാണ് യുവാക്കൾക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് വലിയ പ്രചോദനം. ഒരു മേഖലയിൽ കേന്ദ്രീകരിക്കുന്നതിന് പകരം എല്ലാ മേഖലകളിലും അദ്ദേഹം വികസനത്തിന് നേതൃത്വം നൽകുന്നു എന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റായുഡു അഭിപ്രായപ്പെട്ടിരുന്നു. അടുത്തിടെയാണ് റായുഡു ഐപിഎൽ അടക്കം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ