ഉറപ്പിച്ച കല്യാണത്തില്‍ നിന്ന് പിന്‍മാറി; യുവതിയുടെ മുടി മുറിച്ചുമാറ്റി; ക്രൂരമര്‍ദനം
റാഞ്ചി: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് യുവതിക്ക് ക്രൂരമര്‍ദനം. ബന്ധുക്കളുടെയും പഞ്ചായത്ത് അംഗങ്ങളുടെയും നിര്‍ദേശത്തെ തുടര്‍ന്നാണ് പത്തൊന്‍പതുകാരിയെ ക്രൂരമായി മര്‍ദിച്ചതും മുടിവെട്ടിമാറ്റിയതും. അതിനുശേഷം ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം.
തലസ്ഥാന നഗരമായ റാഞ്ചിയില്‍ നിന്ന് 185 കിലോമീറ്റര്‍ അകലെയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും യുവതിയുടെ ബന്ധുവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി മേദിനിനഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഏപ്രില്‍ 20ന് ബന്ധുക്കള്‍ യുവതിയുടെ വിവാഹം നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍ വരന്‍ ഗ്രാമത്തില്‍ എത്തിയപ്പോള്‍ 19കാരി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു. അതിനുശേഷം യുവതിയെ കാണാതായി. 20 ദിവസത്തിന് ശേഷം യുവതി തിരിച്ചെത്തി. അതിന്റെ അടിസ്ഥാനത്തില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്ത് നാട്ടുകൂട്ടം വിളിച്ചുകൂട്ടി. പഞ്ചായത്ത് യുവതിയോട് എവിടെയാണ് പോയതെന്ന് ചോദിച്ചെങ്കിലും അവള്‍ മൗനം പാലിച്ചു. തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുടി വെട്ടിമാറ്റുകയും ഗ്രാമത്തിലൂടെ പരേഡ് നടത്തിക്കുകയും ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ 'രണ്ടാഴ്ച സമയം, അതിനകം നടപടി വേണം'; അന്ത്യശാസനവുമായി സച്ചിന് പൈലറ്റ്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ