മതവികാരം വ്രണപ്പെടുത്തി; മദ്യപിച്ച യുവതിയെ പൊലീസ് സാന്നിധ്യത്തില്‍ വെടിവച്ചു കൊന്നു

ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ചാണ് നിര്‍മല്‍ജിത് സിങ് സൈനി ആക്രമണം നടത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്യാല: ഗുരുദ്വാരയുടെ പരിസരത്ത് മദ്യപിച്ച സ്ത്രീയെ വെടിവച്ച് കൊന്നു. മതവികാരം വ്രണപ്പെടുത്തിയതിന്റെ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ദുഖ് നിവാരണ്‍ സാഹിബ് ഗുരുദ്വാരയിലെ 'സരോവറിന്' സമീപത്ത് വച്ച് മദ്യപിച്ച പര്‍വീന്ദര്‍ കൗര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 

യുവതിക്ക് നേരെ ഇയാള്‍ ഒന്നിലധികം തവണ വെടിയുതിര്‍ത്തു. ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ചാണ് നിര്‍മല്‍ജിത് സിങ് സൈനി ആക്രമണം നടത്തിയത്. കച്ചവടക്കാരനായ സൈനി അടുത്തിടെ മൊറിന്‍ഡ ഗുരുദ്വാരയില്‍ നടന്നതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ അസ്വസ്ഥനായിരുന്നുവെന്നും പൊലീസ് പറഞ്ഞു

ഗുരുദ്വാര മാനേജരുടെ ഓഫിസില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സൈനി വെടിയുതിര്‍ത്തത്. തുടര്‍ന്ന് പ്രതി പൊലീസിനു മുന്നില്‍ ആയുധം വച്ച് കീഴടങ്ങി. അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. മൂന്ന് എണ്ണം കൗറിന്റെ ശരീരത്ത് പതിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ കൗര്‍ മരണത്തിന് കീഴടങ്ങി. 

മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ കൗറിനെ മാനേജരുടെ ഓഫിസിലേക്ക് കൂട്ടികൊണ്ടു പോയി. മദ്യാസക്തിയുള്ള വ്യക്തിയായിരുന്നു കൗര്‍. കൗറിന്റെ കൈവശമുണ്ടായിരുന്ന വസ്തുക്കള്‍ പരിശോധിച്ചപ്പോള്‍ ഡി അഡിക്ഷന്‍ സെന്ററില്‍ നിന്നുള്ള കുറിപ്പടി കണ്ടെടുത്തു. വിഷാദവും കൗറിന് ഉണ്ടായിരുന്നതായി കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. കുടുംബാംഗങ്ങള്‍ ആരും ഇതു വരെ മൃതദേഹം ഏറ്റെടുക്കുന്നതിന് വന്നിട്ടില്ല. എവിടെയാണ് കൗര്‍ താമസിച്ചിരുന്നതെന്ന് പൊലീസിന് കണ്ടെത്താനും സാധിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ കൗര്‍ സീക്കറപുരില്‍ നിന്നും ബസ് കയറിയാണ് ഗുരുദ്വാരയിലേക്ക് വന്നതെന്ന് പൊലീസ് കണ്ടെത്തി.

കൗര്‍ മദ്യപിച്ച് നിലയാണ് വന്നത്. കൈയില്‍ മദ്യക്കുപ്പിയും സിഗരറ്റ് പായ്ക്കറ്റുകളുമായി സരോവറിന് സമീപം എത്തി. തുടര്‍ന്ന് അവിടെയിരുന്ന് മദ്യപിക്കുകയായിരുന്നു. ഗുരുദ്വാരയിലെ ആത്മീയ അന്തരീക്ഷത്തിന് ഭംഗം വരുത്തിയതായി ഏതാനും ചില ഭക്തര്‍ കണ്ടെത്തി. തുടര്‍ന്ന് അവരെ ഓഫിസിലേക്ക് കൊണ്ടുവരികയായിരുന്നെന്ന് ഗുരുദ്വാര മാനേജര്‍ പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com