പ്രധാനാധ്യാപികയെ വളഞ്ഞിട്ട് ആക്രമിച്ച് സഹപ്രവർത്തകരായ അധ്യാപികമാർ. സ്കൂളിലെ ജനൽ അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമായ മർദനത്തിൽ കലാശിച്ചത്. ബിഹാറിലെ കോറിയയിലാണ് സംഭവം. വിദ്യാർഥികളുടെ മുന്നിൽ വെച്ചായിരുന്നു അധിപികമാരുടെ ആക്രമണം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി.
സ്കൂളിലെ ക്ലാസ് മുറിയിൽ ചേർന്ന യോഗത്തിനിടെ പ്രധാനാധ്യാപികയോട് ഒരു അധ്യാപിക തട്ടികയറുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ക്ലാസ് മുറിൽ നിന്നും പുറത്തേക്ക് പോയ പ്രധാനാധ്യാപികയെ ആദ്യം ഒരു അധ്യാപിക ചെരുപ്പൂരി തല്ലി. പിന്നാലെ മറ്റൊരു അധ്യാപിക ഓടി വന്ന് പ്രധാനാധ്യാപികയെ വീണ്ടും തല്ലി. തുടർന്ന് ഇരുവരും ചേർന്ന് പ്രധാന അധ്യാപികയെ ക്രൂരമായി മർദിക്കുകയായിരുന്നു.
ചെരിപ്പൂരിയും വടികൊണ്ടുമെല്ലാം അധ്യാപികമാർ പ്രധാനാധ്യാപികയെ അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രധാനാധ്യാപികയുടെ മുടിയിൽ കുത്തിപ്പിടിച്ചും പിറകുഭാഗത്ത് നിരന്തരം ഇടിച്ചും ആക്രമണം തുടർന്നു. അധ്യാപികമാരുടെ ആക്രമണത്തിൽ കൂടി നിന്ന വിദ്യാർഥികളും അമ്പരന്നു. ആക്രമണത്തിന്റെ വിഡിയോ വൈറലായതോടെ രണ്ട് അധ്യാപികമാരോടും വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. സംഭവത്തിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നവേഷ് കുമാർ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ