വന്ധ്യംകരണ ശസത്രക്രിയയ്ക്കായി സ്ത്രീകളെ മയക്കിക്കിടത്തി, ചായ കുടിക്കാന്‍ പുറത്തുപോയ ഡോക്ടര്‍ തിരിച്ചെത്തിയത് നാലുമണിക്കൂര്‍ കഴിഞ്ഞ്; പ്രതിഷേധം 

മഹാരാഷ്ട്രയില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി നാലു സ്ത്രീകളെ മയക്കികിടത്തിയ ശേഷം ഡോക്ടര്‍ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് പുറത്തേയ്ക്ക് പോയതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി നാലു സ്ത്രീകളെ മയക്കിക്കിടത്തിയ ശേഷം ഡോക്ടര്‍ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് പുറത്തേയ്ക്ക് പോയതായി പരാതി. ചായ കുടിക്കാന്‍ ആയി പുറത്തുപോയ സര്‍ജന്‍ നാലുമണിക്കൂര്‍ കഴിഞ്ഞാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മടങ്ങിയെത്തിയതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു.

നാഗ്പൂരില്‍ സര്‍ക്കാര്‍ സഹായത്തോടെ നടത്തിയ വന്ധ്യംകരണം ക്യാമ്പിനിടെയാണ് സംഭവം. താത്ക്കാലിക ഓപ്പറേറ്റഷന്‍ തിയറ്ററില്‍ നാലു സ്ത്രീകളെ അനസ്‌തേഷ്യ നല്‍കി മയക്കി കിടത്തിയ ശേഷം ഡോക്ടര്‍ പുറത്തേയ്ക്ക് പോയെന്നാണ് പരാതിയില്‍ പറയുന്നത്.  ഉച്ചയോടെ പോയ ഡോക്ടര്‍ വൈകീട്ട് ഏഴുമണിയോടെയാണ് മടങ്ങിയെത്തിയത് എന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ ഭലവിയെ വിളിപ്പിച്ചു.

റൂറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറിനെ മെഡിക്കല്‍ ക്യാമ്പിലേക്ക് നിയോഗിക്കുകയായിരുന്നു. സംഭവത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ അന്വേഷണ സമിതി  ജീവനക്കാരുടെയും സര്‍ജന്റെയും മൊഴിയെടുത്തു. പ്രമേഹ രോഗിയായ താന്‍ ചായ കുടിക്കാനാണ് പുറത്തുപോയതെന്നാണ് ഡോക്ടറുടെ വിശദീകരണം. രോഗികളെ മയക്കികിടത്തിയ ശേഷം ഡോക്ടര്‍ നാഗ്പൂരിലേക്ക് പോയതായാണ് നാട്ടുകാരുടെ ആക്ഷേപം. 2.30ന് പുറത്തേയ്ക്ക് പോയ ഡോക്ടര്‍ ക്യാമ്പിലെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കാന്‍ രാത്രിയോടെയാണ് മടങ്ങിയെത്തിയത്. വന്ധ്യംകരണവുമായി ബന്ധപ്പെട്ട് എട്ടു ശസ്ത്രക്രിയകളാണ് അന്നത്തെ ദിവസം നിശ്ചയിച്ചിരുന്നത്. 

പ്രമേഹ രോഗിയായ ഡോക്ടര്‍ ക്യാമ്പില്‍ ചായ ചോദിച്ചു. ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പുറത്തേയ്ക്ക് പോയതെന്നാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പറയുന്നത്. കുടുംബാസൂത്രണത്തിന്റെ ഭാഗമായി നടത്തുന്ന ശസ്ത്രക്രിയയ്ക്ക് 30 മിനിറ്റ് ആണ് നിശ്ചയിച്ചിരുന്നത്. അനസ്‌തേഷ്യ നല്‍കുന്നത് അടക്കം ശസ്ത്രക്രിയയുടെ മുഴുവന്‍ കാര്യങ്ങള്‍ക്കുമായാണ് 30 മിനിറ്റ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ രോഗികളെ മയക്കികിടത്തിയ ശേഷം ഡോക്ടര്‍ പുറത്തേയ്ക്ക് പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com