ചണ്ഡീഗഡ്: മൃഗങ്ങളില്‍ നിന്ന് ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തില്‍ കടിയേറ്റ പല്ലിന്റെ ഒരു അടയാളത്തിന് 10,000 രൂപയും മാംസം കടിച്ചെടുത്താല്‍ 20,000 രൂപയും നല്‍കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നായ്ക്കള്‍, കന്നുകാലികള്‍ തുടങ്ങി അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ ആക്രമിക്കുന്ന കേസുകളില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ആണെന്നും വിധിയില്‍ വ്യക്തമാക്കുന്നു.
കടിയേറ്റ ഭാഗത്തെ ഓരോ പല്ലിന്റെ അടയാളത്തിനും 10,000 രൂപയും മാംസം നഷ്ടപ്പെട്ട ഭാഗത്തെ 0.2 സെന്റീമീറ്റര്‍ മുറിവിന് കുറഞ്ഞത് 20,000 രൂപയും നല്‍കണമെന്നാണ് കോടതി വിധിയിലുള്ളത്. അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട 193 ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
തെരുവ് നായ ശല്യം സംബന്ധിച്ച് രാജ്യത്ത് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിധി. ഒക്ടോബറില്‍ വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ 49 കാരനായ പരാഗ് ദേശായിയുടെ മരണംവലിയ ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ എല്ലാ തലങ്ങളിലും തെരുവു നായകളുടെ ആക്രമണം വലിയ ചര്‍ച്ചയായിരുന്നു. മൃഗങ്ങളുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി മരണങ്ങളും പരിക്കുകളും ഉണ്ടായി. ഇത്തരം കേസുകളില്‍ ജനരോഷം വര്‍ദ്ധിക്കുന്നത് മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കുന്ന സംഭവങ്ങളിലേക്കും നയിച്ചു.
2001ന് മുമ്പ് മുനിസിപ്പല്‍ അധികാരികള്‍ക്ക് പൊതുസ്ഥലങ്ങള്‍ സുരക്ഷിതമാക്കാന്‍ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാമായിരുന്നു. 2001-ല്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നിയമങ്ങള്‍ വന്നു. ഈ നിയമപ്രകാരം മൃഗസംരക്ഷണ സംഘടനകള്‍, സ്വകാര്യ വ്യക്തികള്‍, പ്രാദേശിക അധികാരികള്‍ എന്നിവയുടെ പങ്കാളിത്തം വഴി വന്ധ്യംകരണം നടത്തുകയും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയും ചെയ്യണമെന്ന് പറഞ്ഞു.
മതിയായ ഫണ്ടിന്റെയും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിന്റെയും പരിണിത ഫലമാണ് ഈ പദ്ധതികളില്‍ മുടക്കം ഉണ്ടാകുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ