'തോക്കിന്‍മുനയില്‍ നിര്‍ത്തി സ്ത്രീയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി', 10 വര്‍ഷത്തെ നിയമപോരാട്ടം; വിവാഹം റദ്ദാക്കി 

ബലംപ്രയോഗിച്ച് സ്ത്രീയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നത് ഹിന്ദു നിയമം അനുസരിച്ച് നിയമപരമായ വിവാഹമല്ലെന്ന് പട്‌ന ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: ബലംപ്രയോഗിച്ച് സ്ത്രീയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നത് ഹിന്ദു നിയമം അനുസരിച്ച് നിയമപരമായ വിവാഹമല്ലെന്ന് പട്‌ന ഹൈക്കോടതി. പത്തുവര്‍ഷം മുന്‍പ് നടന്ന വിവാഹം സ്വമേധയാ അല്ലെന്നും ബലപ്രയോഗത്തിലൂടെ നടത്തിയതാണെന്നും കാണിച്ച് മുന്‍ ആര്‍മി ജീവനക്കാരന്‍ നല്‍കിയ ഹര്‍ജിയില്‍ പട്‌ന ഹൈക്കോടതി വിവാഹം റദ്ദാക്കി. ഹിന്ദു വിവാഹ നിയമം അനുസരിച്ച് വധുവും വരനും സ്വമേധയാ വിവാഹത്തിന് തയ്യാറായാല്‍ മാത്രമാണ് കല്യാണം നിയമപരമാകുകയുള്ളൂ എന്ന നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്.  ഇതിന് പുറമേ അഗ്നിക്ക് ചുറ്റും വലം വെയ്ക്കുന്ന ചടങ്ങും ഹിന്ദു വിവാഹ നിയമം അനുസരിച്ച് പ്രധാനപ്പെട്ടതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രവി കാന്ത് നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. സൈന്യത്തില്‍ സിഗ്നല്‍ മാന്‍ ആയാണ് രവി കാന്ത് സേവനം അനുഷ്ഠിച്ചിരുന്നത്. പത്തുവര്‍ഷം മുന്‍പ് ബിഹാറിലെ ലഖിസരായി ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്നെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി വധുവിന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താന്‍ ബലപ്രയോഗം നടത്തുകയായിരുന്നുവെന്നാണ് രവി കാന്ത് ഹര്‍ജിയില്‍ പറയുന്നത്. 

അഗ്നിക്ക് ചുറ്റും വലം വെയ്ക്കുന്ന ചടങ്ങ് വധുവും വരനും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹത്തിന് നിയമസാധുത ലഭിക്കുകയുള്ളൂ. ഇത് നടന്നില്ലായെങ്കില്‍ വിവാഹം സാധുവാണെന്ന് പറയാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഖിസരായില്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിനിടെ രവി കാന്തിനെയും അമ്മാവനെയും തട്ടിക്കൊണ്ടുപോയി എന്നതാണ് പരാതി. തുടക്കത്തില്‍ പൊലീസ് സ്്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. തുടര്‍ന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും കുടുംബ കോടതിയിലും വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി. 2020ല്‍ കുടുംബകോടതി ഹര്‍ജി തള്ളി. കുടുംബകോടതിയുടെ നടപടി ചോദ്യം ചെയ്ത് രവി കാന്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുടുംബകോടതിയുടെ നടപടിയെ വിമര്‍ശിച്ച ഹൈക്കോടതി, നിയമവിരുദ്ധ കല്യാണത്തിന് പുരോഹിതന്‍ കാര്‍മികത്വം വഹിച്ചതില്‍ അമ്പരപ്പും പ്രകടിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com