വിവാഹം തീരുമാനിച്ചിട്ടും മുന്‍ കാമുകനുമായി 'സൗഹൃദം'; 23കാരിയെ കൊന്ന് ബാഗിലാക്കി, 19കാരനെ കുടുക്കി പൊലീസ്, സംഭവം ഇങ്ങനെ 

23കാരിയുടെ മൃതദേഹം ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ 19കാരനായ കാമുകന്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 23കാരിയുടെ മൃതദേഹം ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ 19കാരനായ കാമുകന്‍ അറസ്റ്റില്‍. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ 23കാരി മുന്‍കാമുകനുമായി സൗഹൃദം തുടര്‍ന്നതാണ് പ്രകോപനത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

വടക്കന്‍ ഡല്‍ഹിയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. വിശ്വാസ് നഗറിലെ കെട്ടിടത്തില്‍ സംശയാസ്പദമായ നിലയില്‍ ബാഗ് കണ്ടതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പരിശോധനയിലാണ് 23കാരി ഷമയുടെ മൃതദേഹം കണ്ടെത്തിയത്.  യുവതിയുടെ തലയില്‍ പരിക്കേറ്റ പാടുണ്ട്. തുണി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുംബൈ സ്വദേശിയായ സുല്‍ത്താന്‍ അറസ്റ്റിലായത്. ഇ-കോമേഴ്‌സ് ഡെലിവറി ബിസിനസ് നടത്തുന്നയാളായിരുന്നു സുല്‍ത്താന്‍.

കേസില്‍ സുല്‍ത്താന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി ഷമയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവ ദിവസം ഏറെ വൈകിയിട്ടും ഷമ വീട്ടില്‍ വരാതിരുന്നതോടെ ഷമയുടെ ബന്ധുക്കള്‍ സുല്‍ത്താനെ വിളിച്ച് ചോദിച്ചിരുന്നു. ഷമയെ കണ്ടെത്താനും പൊലീസില്‍ പരാതി നല്‍കാനും എല്ലാവിധ സഹായവും വാഗ്ദാനം ചെയ്താണ് സുല്‍ത്താന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുന്ന ഷമയും സുല്‍ത്താനും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാര്‍ അനുകൂലമായിരുന്നു.

സുല്‍ത്താന്റെ ഓഫീസിലാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറയുന്നു. സുല്‍ത്താന്റെ ജീവനക്കാരില്‍ ഒരാളാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇതിന് പിന്നാലെ സുല്‍ത്താന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സംഭവത്തിന് ശേഷം സുല്‍ത്താന്‍ മുംബൈയിലേക്ക് കടന്നതായി കണ്ടെത്തി. തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അറസ്റ്റ്.

ശനിയാഴ്ച സുല്‍ത്താന്റെ വീട്ടുകാര്‍ ഷമയുടെ വീട്ടില്‍ എത്തി കല്യാണം ഉറപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിന് ഷമയെ സുല്‍ത്താന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് നടന്ന വഴക്കിന് പിന്നാലെയായിരുന്നു കൊലപാതകം. ഷമയെ കൊന്ന ശേഷം കൈകാലുകള്‍ കെട്ടി മൃതദേഹം ബാഗിലാക്കുകയായിരുന്നു. തുടര്‍ന്ന് ഓഫീസ് അടച്ച സുല്‍ത്താന്‍ മുംബൈയിലേക്ക് കടക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

മുന്‍ കാമുകനുമായി ഇനി സംസാരിക്കരുത് എന്ന് സുല്‍ത്താന്‍ ഷമയോട് പറഞ്ഞിരുന്നു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ സുല്‍ത്താനെ കാണാനില്ലെന്ന് കാട്ടി 19കാരന്റെ കുടുംബത്തെ കൊണ്ട് പൊലീസില്‍ പരാതിയും നല്‍കി. കൂടാതെ ഷമയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനും സുല്‍ത്താന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. ഷമയെ കാണാതായ ദിവസം ഷമയുടെ കുടംബം സുല്‍ത്താനെ വിളിച്ചിരുന്നു. ഷമയെ കണ്ടെത്താന്‍ സഹായിക്കാമെന്നും പൊലീസില്‍ പരാതി നല്‍കാന്‍ വേണ്ട സഹായം ചെയ്യാമെന്നും വാഗ്ദാനം ചെയ്യുകയും ചെയ്തു.  എന്നാല്‍ സുല്‍ത്താന്റെ സഹായം ലഭിക്കാതെ വന്നതോടെ ഷമയുടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com