റാഞ്ചി: സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളെ രക്ഷപ്പെടുത്തിയ സന്തോഷത്തിനിടയിലും രക്ഷപ്പെട്ട ജാര്‍ഖണ്ഡുകാരനായ തൊഴിലാളി ഭക്തു മുര്‍മുവിന് മാത്രം തീരാ ദുഃഖം ആണ് ഉണ്ടായത്. രക്ഷപ്പെട്ട് പുറത്തെത്തിയ ഭക്തുവിനെ സ്വീകരിച്ചത് പിതാവ് ബാസേത് മുര്‍മുവിന്റെ മരണവാര്‍ത്തയാണ്.
മകന്‍ തുരങ്കത്തില്‍നിന്നു പുറത്തെത്തുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പായിരുന്നു ബാസേത് മുര്‍മുവിന്റെ മരണം. 17 ദിവസം മകന്‍ മടങ്ങി വരുന്നതും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ 29 കാരനായ ഭക്തു മടങ്ങി വരും മുമ്പേ പിതാവ് മരണത്തിന് കീഴടങ്ങിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
നവംബര്‍ 12 ദീപാവലി ദിനത്തില്‍ സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊളിലാളികളില്‍ ഒരാളായിരുന്നു ഭക്തു. ദുരന്തമുണ്ടായതിനുശേഷം 17-ാം ദിവസം ചൊവ്വാഴ്ച രാത്രിയോടെയാണ് ഭക്തു അടക്കമുള്ള മുഴുവന്‍ തൊഴിലാളികളെയും ദൗത്യസംഘം സുരക്ഷിതമായി പുറത്തെത്തിച്ചത്.
ഝാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ബും ജില്ലയിലെ ബഹ്ദ ഗ്രാമത്തിലാണ് ബാസേത് മുര്‍മുവും കുടുംബവും താമസിച്ചിരുന്നത്. മകന്‍ തുരങ്കത്തില്‍ അകപ്പെട്ടുവെന്ന വിവരം അറിഞ്ഞതുമുതല്‍ ബാസേത് മാനസികമായി ആകെ തളര്‍ന്നിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രതീക്ഷ നഷ്ടപ്പെട്ടതോടെ ആരോഗ്യനില തീര്‍ത്തും വഷളാവുകയായിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച രാവിലെ കുഴഞ്ഞു വീണ് മരണം സംഭവിക്കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ