കൊല്‍ക്കത്ത: പ്രളയജലത്തിലൂടെ ഒഴുകിയെത്തിയതെന്ന് സംശയിക്കുന്ന ചെറുപീരങ്കി ഷെല്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിക്കിമില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ പ്രളയത്തില്‍ സൈനിക ക്യാമ്പുകളില്‍ അടക്കം വെള്ളം കയറിയിരുന്നു. ഇവിടെ നിന്ന് പ്രളയജലത്തിലൂടെ ഒഴുകിയെത്തിയ സൈന്യത്തിന്റെ ചെറുപീരങ്കി ഷെല്‍ ആകാം ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലാണ് സംഭവം. തീസ്ത നദിയിലൂടെ ഒഴുകിയെത്തിയ ചെറുപീരങ്കി ഷെല്‍ പ്രദേശവാസി വില്‍ക്കാനായി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആക്രിയെന്ന് കരുതി വില്‍ക്കാന്‍ ഉദ്ദേശിച്ച് എടുത്ത ഷെല്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നും പൊലീസ് പറയുന്നു.
സംഭവത്തില്‍ രണ്ടുപേര്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നദിയിലൂടെ ഒഴുകി വരുന്ന സ്‌ഫോടകവസ്തുക്കള്‍ എടുക്കരുതെന്ന് ജല്‍പായ്ഗുരി പൊലീസ് മുന്നറിയിപ്പ് നല്‍കി
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ