ന്യൂഡല്‍ഹി: ബിഹാര്‍ സര്‍ക്കാര്‍ പുറത്ത് വിട്ട ജാതി സെന്‍സസില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെ തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഒരു സംസ്ഥാനത്തെ നയപരമായ തീരുമാനമെടുക്കുന്നതില്‍ നിന്ന് തടയുന്നത് തെറ്റാണെന്നാണ് കോടതി നിരീക്ഷണം. ജാതി സെന്‍സസിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി അടുത്തവര്‍ഷം ജനുവരിയിലേക്ക് മാറ്റി.
കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് സ്‌റ്റേ നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്തുകൊണ്ടാണ് നയരൂപീകരണത്തിന് ഡാറ്റ ആവശ്യമായി വരുന്നത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഹൈക്കോടതി ഉത്തരവിലുള്ളതെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, എസ്വിഎന്‍ ഭാട്ടി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിഷയം ദീര്‍ഘമായി കേള്‍ക്കേണ്ടതുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.
ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമായ സ്വകാര്യതക്കുള്ള അവകാശം അംഗീകരിച്ച കെഎസ് പുട്ടസ്വാമിയുടെ വിധിക്ക് വിരുദ്ധമാണ് ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക അപരാജിത സിങ് പറഞ്ഞു. ഒക്ടോബര്‍ 2നാണ് ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രസിദ്ധീകരിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ