ന്യൂഡല്‍ഹി: പശ്ചിമേഷ്യയെ യുദ്ധമുഖത്തേക്ക് തള്ളിവിട്ട് ഇസ്രയേലും ഹമാസും ആക്രമണം തുടരുന്നതിനിടെ, ഇസ്രയേലിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീന്റെ പ്രദേശങ്ങൾ കയ്യേറുന്നത് ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് യച്ചൂരി എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ ആവശ്യപ്പെട്ടു.
ഇസ്രയേലിലെ വലതുപക്ഷ നെതന്യാഹു സർക്കാർ അഴിച്ചുവിട്ട ആക്രമണത്തിൽ ഈ വർഷം ഇതുവരെ 40 കുട്ടികളടക്കം 248 പേരാണ് കൊല്ലപ്പെട്ടത്. പലസ്തീൻ ഭൂമിയിലെ ജൂത കുടിയേറ്റങ്ങളുടെ വ്യാപനം അവസാനിപ്പിക്കണം. ഐക്യരാഷ്ട്ര സംഘടന നിർദ്ദേശിക്കുന്ന പരിഹാരനയം ഇരു രാജ്യങ്ങളും നടപ്പാക്കണമെന്നും യച്ചൂരി ആവശ്യപ്പെട്ടു.
അതേസമയം പലയിടങ്ങളിലും ഇസ്രയേല്‍ സൈന്യവും ഹമാസും ഇപ്പോഴും കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്. നുഴഞ്ഞുകയറിയ ഹമാസിന്റെ ആളുകള്‍ ഇസ്രയേലികളെ വ്യാപകമായി ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഇവരില്‍ പലരെയും ഹമാസിന്റെ ആളുകള്‍ ഗാസയിലേക്ക് കടത്തിക്കൊണ്ടു പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഹമാസിന്റെ ആയുധധാരികളായ പോരാളികള്‍ ഇസ്രയേല്‍ സൈനികരെയും സാധാരണക്കാരായ പൗരന്‍മാരെയും പിടിച്ചെടുത്ത സൈനിക വാഹനങ്ങളിലും ബൈക്കുകളിലും കയറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പോരാട്ടം കനത്തതോടെ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കി. ന്യൂഡല്‍ഹിയില്‍നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ