'ഒരു രാജ്യം, ഒരു വിദ്യാര്‍ഥി ഐഡി'; വരുന്നു സ്‌കൂള്‍ കുട്ടികള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍, വിശദാംശങ്ങള്‍ 

ആധാറിന് സമാനമായി രാജ്യത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ വരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആധാറിന് സമാനമായി രാജ്യത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. ഒരു രാജ്യം, ഒരു വിദ്യാര്‍ഥി ഐഡി എന്ന പേരില്‍ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇത് നടപ്പാക്കാനാണ് പദ്ധതി. ഓട്ടോമേറ്റഡ് പെര്‍മെനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി എന്ന പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനാണ് ആലോചിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്ന വേര്‍തിരിവ് ഇല്ലാതെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനാണ് പദ്ധതി. 

ആധാറിന് പുറമേയാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു തിരിച്ചറിയല്‍ നമ്പര്‍ കൂടി നല്‍കുന്നത്. പ്രീ പ്രൈമറി മുതല്‍ ഹയര്‍ എഡ്യൂക്കേഷന്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. കുട്ടികളുടെ അക്കാദമിക നിലവാരവും നേട്ടങ്ങളും മറ്റും ട്രാക്ക് ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം.

പുതിയ തിരിച്ചറിയല്‍ നമ്പറുമായി ബന്ധപ്പെട്ട് കുട്ടികളുടെ മാതാപിതാക്കളോട് ആശയവിനിമയം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി മാതാപിതാക്കകളുടെ അനുമതി വാങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഒക്ടോബര്‍ 16നും 18നും ഇടയില്‍ മാതാപിതാക്കളുടെ യോഗം വിളിച്ചുകൂട്ടി ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്താനാണ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആധാറിന് സമാനമായി രക്തഗ്രൂപ്പ്, പൊക്കം, തൂക്കം തുടങ്ങി കുട്ടികളുടെ വിവരങ്ങള്‍ തിരിച്ചറിയല്‍ നമ്പറിനായി ശേഖരിക്കും. കുട്ടികളുടെ വിവരം രഹസ്യമായി സൂക്ഷിക്കും. ആവശ്യമായി വരുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രം പരിശോധിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com