മനില: സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കുന്ന അസമിലെ കാൻസർ ചികിത്സാകേന്ദ്രത്തിലെ ഡയറക്ടറായ ഡോ. രവി കണ്ണന് മാഗ്സസെ പുരസ്കാരം. രവി കണ്ണൻ അടക്കം 4 പേർക്കാണ് ഏഷ്യയുടെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്. തമിഴ്നാട് സ്വദേശിയായ അദ്ദേഹം അസമിൽ സിൽചറിലെ കച്ചാൽ കാൻസർ ഹോസ്പിറ്റലിന്റെ ഡയറക്ടറാണ്. മാഗ്സസെ പുരസ്കാരം ലഭിക്കുന്ന 59–ാമത് ഇന്ത്യക്കാരനാണ് രവി കണ്ണൻ.
തന്റെ ആശുപത്രിക്ക് ലഭിച്ച ബഹുമതിയായാണ് പുരസ്‌കാരത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് ടീമായാണ്. എല്ലാവരും ഒരേപോലെയാണ് ഈ പ്രൊജക്ടിനായി വര്‍ക്ക് ചെയ്യുന്നത്. ഇവിടെ ജോലി ചെയ്യുന്നവര്‍ മാത്രമല്ല, പുറത്തുനിന്നും നിരവധി പേര്‍ പിന്തുണയ്ക്കുന്നുണ്ട്. അവരും വിജയികളാണ്.'- രവി കണ്ണന്‍ പറഞ്ഞു.
ചെന്നൈയിലെ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സര്‍ജനായി പ്രവര്‍ത്തിക്കുകയായിരുന്നു രവി കണ്ണന്‍. 2007 ലാണ് ആശുപത്രിയുടെ ചുമതല ഏറ്റെടുത്തുകൊണ്ട് അസാമിലേക്ക് വരുന്നത്. ആരോഗ്യ രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.
ഫിലിപ്പീൻസിലെ സൈനിക ഭരണത്തിനെതിരെ അക്രമരഹിതമായ പ്രചാരണം നടത്തുന്ന മിറിയം കൊറോണൽ ഫെറെർ, ബംഗ്ലദേശിലെ വിദ്യാഭ്യാസ പ്രവർത്തകനായ കോർവി രക്ഷാനന്ദ്, കിഴക്കൻ തിമൂറിലെ പരിസ്ഥിതി പ്രവർത്തകനും സംഗീതജ്ഞനുമായ ഉഗേനിയ ലെമോസ് എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ