പഴയ പാര്‍ലമെന്റില്‍ നിന്ന് ഭരണഘടനയുമായി മോദി പുതിയ മന്ദിരത്തിലേക്ക് നടക്കും; മന്ത്രിസഭാ യോഗം അവസാനിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അവസാനിച്ചു
ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി/പിടിഐ
ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി/പിടിഐ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അവസാനിച്ചു. ഒന്നേമുക്കാല്‍ മണിക്കൂറോളം യോഗം നീണ്ടു. അജണ്ടയിലുള്ള ബില്ലുകളില്‍ ചര്‍ച്ച നടന്നുവെന്നാണ് വിവരം. നാളെ രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. എംപിമാര്‍ അനുഗമിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നറിയുന്നു.  

പുതിയ മന്ദിരത്തില്‍ ഒന്നേകാലിന് ലോക്‌സഭയും, രണ്ട് മണിക്ക് രാജ്യസഭയും ചേരും. രാജ്യസഭയില്‍ ചന്ദ്രയാന്‍ വിജയത്തെ കുറിച്ച് ചര്‍ച്ച നടക്കും. തുടര്‍ ദിവസങ്ങളില്‍ എട്ട് ബില്ലുകള്‍ പുതിയ മന്ദിരത്തില്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച വരെയാണ് സമ്മേളനം നടക്കുന്നത്. 

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമായി. പുതിയ മന്ദിരത്തിലേക്ക് മാറിയാലും പഴയ പാര്‍ലമെന്റ് മന്ദിരം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്കാരുടെ അദ്ധ്വാനവും പണവും കൊണ്ടാണ് പഴയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ചത്. 75വര്‍ഷത്തിനിടെ നിരവധി നിര്‍ണായക സംഭവങ്ങള്‍ക്ക് പാര്‍ലമെന്റ് മന്ദിരം സാക്ഷിയായി. പഴയമന്ദിരത്തിന്റെ പടികള്‍ തൊട്ടുവന്ദിച്ചാണ് താന്‍ ആദ്യമായി പാര്‍ലമെന്റില്‍ എത്തിയത്. ജനങ്ങളില്‍ നിന്ന് ഇത്രയേറെ സ്നേഹം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ദരിദ്രകുടുംബത്തില്‍ പിറന്നവന്‍ പാര്‍ലമെന്റില്‍ എത്തിയത് ജനാധിപത്യത്തിന്റെ ശക്തിയാണെന്നും സാധാരണക്കാര്‍ക്ക് പാര്‍ലമെന്റിലുള്ള വിശ്വാസം വര്‍ധിച്ചതായും മോദി പറഞ്ഞു.

ജി 20 ഉച്ചകോടിയുടെ വിജയം ഒരു പാര്‍ട്ടിയുടെയോ, വ്യക്തിയുടെതോ അല്ല, രാജ്യത്തിന്റ 140 കോടി ജനതയുടെ വിജയമാണ്. ഇന്ത്യയുടെ സൗഹൃദത്തിന് ലോകം ആഗ്രഹിക്കുന്നു. വിശ്വമിത്രമാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. വനിതാ എംപിമാര്‍ പാര്‍ലമെന്റിന്റെ അഭിമാനമാണ്. എണ്ണത്തില്‍ കുറവാണെങ്കിലും ക്രമേണ അവരുടെ പ്രാതിനിധ്യം വര്‍ധിക്കും. വനിതാ സ്പീക്കര്‍ ഉള്‍പ്പടെ സഭയെ നയിച്ചതും അഭിമാനകരമായ നേട്ടമാണെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com