മോട്ടോര്‍ സൈക്കിളിന്റെ മാസത്തവണ അടയ്ക്കാന്‍ പണമില്ല; കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു, പ്രതി പിടിയില്‍ 

പണത്തിനായി കൂട്ടുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പണത്തിനായി കൂട്ടുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൂട്ടുകാരനെ കൊലപ്പെടുത്താന്‍ ഗൂഢാലോചനയില്‍ പങ്കാളിയായ രണ്ടാമത്തെ പ്രതിക്കായുള്ള തിരച്ചില്‍ തുടരുന്നു. മോട്ടോര്‍സൈക്കിളിന്റെ മാസത്തവണ അടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഡല്‍ഹിയിലാണ് സംഭവം. സച്ചിനാണ് പിടിയിലായ പ്രതി. നിതിന്‍ എന്ന കൂട്ടുകാരനെയാണ് സച്ചിനും കൂട്ടാളിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയിലാണ് സച്ചിന്‍. നിതിന്റെ കുടുംബത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് കൂട്ടുകാരനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്നും പൊലീസ് പറയുന്നു.

വീട്ടുച്ചെലവ് താങ്ങാന്‍ കഴിയാതെ വന്നതോടെയും മോട്ടോര്‍ സൈക്കിള്‍ വായ്പയുടെ മാസംതോറുമുള്ള അടവ് മുടങ്ങിയതിനാലുമാണ് സച്ചിന്‍ കൂട്ടുകാരനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്. നിതിനെ 2018 മുതല്‍ സച്ചിന് അറിയാം.

നിതിനെ തട്ടിക്കൊണ്ടുപോകുന്നതിനെ കുറിച്ച് സച്ചിന്‍ മറ്റൊരു കൂട്ടുകാരനായ അരുണുമായി ചര്‍ച്ച നടത്തി. നിതിന്‍ സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞ ഇരുവരും നിതിനെ തട്ടിക്കൊണ്ടുപോയി കുടുംബത്തില്‍ നിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുക്കാനാണ് പദ്ധതിയിട്ടത്. സംഭവദിവസമായ സെപ്റ്റംബര്‍ 19ന് മദ്യപിക്കാനായി സച്ചിന്‍ നിതിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടില്‍ അരുണ്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് മൂവരും കൂടി മദ്യം വാങ്ങാനായി ഗാസിയാബാദിലേക്ക് പോയി. മദ്യം വാങ്ങി റെയില്‍വേ ട്രാക്കില്‍ ഇരുന്ന് മൂവരും മദ്യപിച്ചു. തുടര്‍ന്ന് സച്ചിനും അരുണും ചേര്‍ന്ന് നിതിനെ കുത്തിക്കൊന്നു എന്നതാണ് കേസ്.

തുടര്‍ന്ന് മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. അടുത്തദിവസം നിതിന്റെ സഹോദരിയെ വിളിച്ച് നിതിനെ തട്ടിക്കൊണ്ടുപോയതായും രണ്ടുലക്ഷം രൂപ മോചനദ്രവ്യമായി നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മോചനദ്രവ്യം നല്‍കുന്നതിന് പകരം നിതിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ഒളിവില്‍ പോയ പ്രതികളില്‍ സച്ചിനെ രാജസ്ഥാനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അരുണിനെ പിടികൂടുന്നതിനുള്ള തിരച്ചില്‍ തുടരുന്നതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com