ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ മൂന്നു കേന്ദ്രമന്ത്രിമാരും നാല് എംപിമാരും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ബിജെപി പുറത്തു വിട്ട രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് കേന്ദ്രമന്ത്രിമാരും ഇടംപിടിച്ചിട്ടുള്ളത്. 39 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍, കേന്ദ്ര ഭക്ഷ്യസംസ്‌കരണ സഹമന്ത്രി പ്രഹ്‌ളാദ് പട്ടേല്‍, ഗ്രാമവികസന വകുപ്പ് സഹമന്ത്രി ഭഗന്‍ സിങ് കുലസ്‌തെ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട കേന്ദ്രമന്ത്രിമാര്‍. നരേന്ദ്ര സിങ് ധിമാനിയില്‍നിന്നും പ്രഹ്‌ളാദ് നരസിംഗ്പുരില്‍ നിന്നും ഭഗന്‍ സിങ് നിവാസ് മണ്ഡലത്തില്‍ നിന്നും മത്സരിക്കും.
നരേന്ദ്രസിങ് തോമര്‍ രണ്ടു പതിറ്റാണ്ടിന് ശേഷമാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഏറ്റവുമൊടുവില്‍ 2003 ലാണ് തോമര്‍ ഗ്വാളിയോറില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രമന്ത്രിമാര്‍ക്കു പുറമെ, നാലു ലോക്‌സഭ എംപിമാരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.
ഉദയ് പ്രതാപ് സിങ്, ഋതി പഥക്, ഗണേഷ് സിങ്, രാകേഷ് സിങ് എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ട എംപിമാര്‍. ഭോപ്പാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവര്‍ത്തകരുടെ റാലിയെ അഭിസംബോധന ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗീയ ഇന്ദോർ-1 മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിങ്ചൗഹാന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബിജെപി ഇതുവരെ യാതൊരു സൂചനയും പുറത്തു വിട്ടിട്ടില്ല. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്ക് ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കും.
2018ല്‍ കോണ്‍ഗ്രസിന് 114 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 109 സീറ്റുകളാണ് ലഭിച്ചത്. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ