ന്യൂഡൽഹി: ബിജെപി നേതാവ് മേനകാ ഗാന്ധി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇസ്കോൺ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്). ഗോശാലകളിൽ നിന്ന് പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു എന്നായിരുന്നു മുൻ കേന്ദ്ര മന്ത്രികൂടിയായ മേനകാ ഗാന്ധിയുടെ ആരോപണം. പ്രസ്താവന വലിയ ചർച്ചയായതോടെയാണ് ഇസ്കോൺ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
'മേനക ഗാന്ധിയുടെ പരാമര്‍ശം വളരെ നിരാശാജനകമാണ്. ലോകത്താകമാനമുള്ള ഞങ്ങളുടെ പ്രവര്‍ത്തകരെ പരാമര്‍ശം വല്ലാതെ വേദനിപ്പിച്ചു. 100 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നിയമനടപടികളിലേക്ക് കടക്കുകയാണ്. ഇന്ന് അവര്‍ക്ക് നോട്ടീസ് അയച്ചു. എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഒരാള്‍ക്ക് ഒരു തെളിവും ഇല്ലാതെ ഇത്ര വലിയ സമൂഹത്തിനെതിരേ കള്ളം പറയാന്‍ എങ്ങനെയാണ് സാധിക്കുന്നത്'- ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് രാധാരാമന്‍ ദാസ് പറഞ്ഞു.
സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെയാണ് മേനക ആരോപണം ഉന്നയിച്ചത്. 'രാജ്യത്തെ കൊടും വഞ്ചകരാണ് ഇസ്‌കോണ്‍. അവര്‍ ഗോശാലകള്‍ നടത്തുകയും സര്‍ക്കാരില്‍നിന്ന് ഭൂമി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലെ ഗോശാലയില്‍ ഞാന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ കറവവറ്റിയ ഒരു പശുവിനെപ്പോലും കാണാനായില്ല. അവിടെ ഒരു പശുക്കുട്ടി പോലും ഉണ്ടായിരുന്നില്ല. അതിനര്‍ഥം എല്ലാത്തിനെയും അവര്‍ വിറ്റു എന്നാണ്.
ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്. ഇതൊക്കെ ചെയ്തിട്ട് അവര്‍ 'ഹരേ റാം ഹരേ കൃഷ്ണ' എന്ന് വഴിതോറും പാടി നടക്കുന്നു. എന്നിട്ട് അവര്‍ പറയുന്നു അവരുടെ ജീവിതം മുഴുവന്‍ പാലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്. ഇവര്‍ കശാപ്പുകാര്‍ക്ക് വിറ്റ അത്രയും കന്നുകാലികളെ മറ്റാരും വിറ്റു കാണില്ല'- മേനക ഗാന്ധി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ