മംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ്. കാര്‍ക്കുള മണ്ഡലത്തില്‍ പ്രമോദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സ്വന്ത്രനായി മത്സരിക്കുന്നത്. മന്ത്രി വി സുനില്‍ കുമാര്‍ ആണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. മുനിയാലു ഉദയ് ഷെട്ടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2009ല്‍ നടന്ന മംഗളൂരു പബ്ബ് ആക്രമണത്തിലൂടെ കുപ്രസിദ്ധനായ ഹിന്ദുത്വ നേതാവാണ് പ്രമോദ് മുത്തലിഖ്.
ബിജെപി തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നേരത്തെ മുത്തലിഖ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ല. ബിജെപി നേതാക്കളുടെ ഷൂ നക്കിയിരുന്നെങ്കില്‍ താന്‍ ബാങ്ക് അക്കൗണ്ട് പോലുമില്ലാതെ വാടക വീട്ടില്‍ താമസിക്കുന്ന അവസ്ഥ വരില്ലായിരുന്നു എന്ന് മുത്തലിഖ് പറഞ്ഞു. ദക്ഷിണ കന്നഡ ജില്ല ചുമതല വഹിക്കുന്ന ഊര്‍ജ-സാംസ്‌കാരിക മന്ത്രി വി സുനില്‍ കുമാറിന്റെ സമ്പാദ്യം അദ്ദേഹം ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനേക്കാന്‍ എന്തുമാത്രം വര്‍ധിച്ചു എന്ന് കാണണം. തനിക്ക് എതിരെ 109 കേസുകളാണുള്ളത്. ഇതില്‍ ഏറെയും ബിജെപി സര്‍ക്കാര്‍ ചുമത്തിയതാണ്. വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ- മുത്തലിഖ് പറഞ്ഞു.
ശ്രീരാമ സേന കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ആനന്ദ് ഷെട്ടി, നേതാക്കളായ ഗംഗാധര്‍ കുല്‍ക്കര്‍ണി, സുഭാഷ് ഹെഗ്‌ഡെ, പ്രമോദ് മുത്തലിഖ് ഫാന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹരിഷ് അധികാരി, ചിത്തരഞ്ജന്‍ ഷെട്ടി, ദുര്‍ഗ സേന പ്രസിഡന്റ് വിനയ റനഡെ, സെക്രട്ടറി രൂപ ഷെട്ടി തുടങ്ങിയവര്‍ പത്രികാസമര്‍പ്പണ വേളയില്‍ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുനില്‍ കുമാര്‍ ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ എച്ച് ഗോപാല്‍ ഭണ്ഡാരിയെ 1.46 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ കാണാനില്ലെന്ന് കുടുംബം; മുകുള്‍ റോയ് ഡല്‍ഹിയില്‍, രാഷ്ട്രീയ നീക്കമെന്ന് അഭ്യൂഹം
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ