ന്യൂഡല്‍ഹി: മാലിദ്വീപില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാതെ വിദേശകാര്യമന്ത്രാലയം. വിഷയത്തില്‍ ഇരുരാജ്യങ്ങളും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സൈന്യത്തെ പിന്‍വലിക്കുന്നതിനെ കുറിച്ച് മന്ത്രാലയം വിശദീകരണം നല്‍കിയില്ല. അതേസമയം വിഷയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
വികസന സഹകരണ പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചകള്‍ തുടരുന്നതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മെയ് മാസത്തോടെ രാജ്യത്തുനിന്ന് ഇന്ത്യന്‍ സൈനികരെ നീക്കുമെന്നാണ് മാലിദ്വീപ് അറിയിച്ചത്. ''മാലിദ്വീപിലെ ജനങ്ങള്‍ക്ക് മാനുഷികവും മെഡിക്കല്‍ സേവനങ്ങളും നല്‍കുന്ന ഇന്ത്യന്‍ വ്യോമയാന പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനം തുടരുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇരുപക്ഷവും അംഗീകരിച്ചു'' മന്ത്രാലയം അറിയിച്ചു.
മാലിദ്വീപ് സമുദ്ര പ്രദേശത്ത് പട്രോളിങ് നടത്തുന്നതിന് മൂന്ന് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 80 ഓളം ഉദ്യോഗസ്ഥരെ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. 'മാര്‍ച്ച് 10-നകം മൂന്ന് വ്യോമയാന പ്ലാറ്റ്ഫോമുകളില്‍ ഒന്നില്‍ സൈന്യത്തെ മാറ്റണമെന്നും മെയ് 10-നകം മറ്റ് രണ്ട് പ്ലാറ്റ്ഫോമുകളിലെയും സൈനികരെ മാറ്റണമെന്നും' മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യ-മാലിദ്വീപ് കോര്‍ ഗ്രൂപ്പ് യോഗത്തിന് തുടര്‍ച്ചയായാണ് തീരുമാനം. ഡിസംബറില്‍ ദുബായില്‍ നടക്കുന്ന കോപ്28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഹമ്മദ് മുയിസുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് കോര്‍ ഗ്രൂപ്പ് രൂപീകരിക്കാന്‍ ഇരുവിഭാഗവും തീരുമാനിച്ചത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് സര്‍ക്കാരിലെ മൂന്ന് ഉപമന്ത്രിമാര്‍ സമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മാലിദ്വീപ് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ