ഷിംല: ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മന്ത്രി വിക്രമാദിത്യസിങ് സ്ഥാനം രാജിവെച്ചു. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റേയും, നിലവിലെ പിസിസി പ്രസിഡന്റ് പ്രതിഭാ സിങ്ങിന്റേയും മകനാണ് വിക്രമാദിത്യ സിങ്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയതിന് പിന്നാലെയാണ് കൂടുതല്‍ പ്രതിസന്ധിയിലാക്കി മന്ത്രിയുടെ രാജി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശം ഇല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വിക്രമാദിത്യ സിങ് പറഞ്ഞു. നിലവിലെ പ്രതിസന്ധിക്ക് കാരണം സുഖുവാണെന്ന് അദ്ദേഹം ആരോപിച്ചു. എംഎല്‍എമാരെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ലെന്ന് വിക്രമാദിത്യ സിങ് കുറ്റപ്പെടുത്തി.
'വീരഭദ്ര സിങിന്റെ സ്മരണയിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പിന് മുന്‍പ് വീരഭദ്ര സിങിന്റെ ചിത്രം വച്ച് പത്ര പരസ്യം പാര്‍ട്ടി നല്‍കി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം സുഖു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ചകള്‍ ഉണ്ടായി. അതിന്റെ പര്യവസാനമാണ് ഇന്നലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്നും വിക്രമാദിത്യ സിങ് പറഞ്ഞു.
മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖുവിനെ മാറ്റി പ്രതിസന്ധി പരിഹരിക്കുന്നതിനെപ്പറ്റി കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് എംഎല്‍എമാരുമായി പാര്‍ട്ടി ദേശീയ നേതൃത്വം ചര്‍ച്ച നടത്തി. പ്രശ്‌നപരിഹാരത്തിന് ഡി കെ ശിവകുമാര്‍, ഭൂപീന്ദര്‍ സിങ് ഹൂഡ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. സുഖുവിന് പകരം പ്രതിഭാ സിങിനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗം ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അസാധാരണ നടപടിയുമായി സ്പീക്കർ
അതിനിടെ, അസാധാരണ നീക്കവുമായി ഹിമാചല്‍ നിയമസഭ സ്പീക്കര്‍ രംഗത്തുവന്നു. 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ അടക്കമുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനുള്ള കാരണമെന്താണെന്നു വ്യക്തമാക്കിയിട്ടില്ല. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ജയ്‌റാം താക്കൂറിന്റെ നേതൃത്വത്തില്‍ ബിജെപി എംഎല്‍എമാര്‍ ഗവര്‍ണര്‍ ശിവപ്രതാപ് ശുക്ലയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ