ഭര്‍ത്താവിന്റെ അമ്മയ്ക്ക് മാനസിക രോഗമുണ്ടെന്ന് ഭാര്യ ആരോപിക്കുന്നത്‌ക്രൂരതയല്ല; വിവാഹമോചന ഹര്‍ജി തള്ളി 

കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നുള്ളതും സമൂഹത്തെ ഭയന്ന് ഭാര്യ കുടുംബ ജീവിതം തുടരണമെന്ന് പറയുന്നതിനെയും അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: ഭര്‍ത്താവിന്റെ അമ്മയ്ക്ക് മാനസിക രോഗമുണ്ടെന്ന കാരണം ഭാര്യ പറയുന്നതിനെ ക്രൂരതായി കണക്കാക്കാന്‍ ആവില്ലെന്നും സമൂഹം അത്തരം അവസ്ഥകളെ കാണുന്ന രീതി ഈ കേസില്‍ കണക്കാക്കാനാവില്ലെന്നും കല്‍ക്കട്ട ഹൈക്കോടതി. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നുള്ളതും സമൂഹത്തെ ഭയന്ന് ഭാര്യ കുടുംബ ജീവിതം തുടരണമെന്ന് പറയുന്നതിനെയും അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ആറ് വര്‍ഷമായി സ്വന്തം വീട്ടില്‍ താമസിക്കുന്ന ഭാര്യയുമായി വിവാഹമോചനം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച ഭര്‍ത്താവിന്റെ ഹര്‍ജിയിലാണ് കോടതി  ഉത്തരവ്. കുടുംബ കോടതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവിന്റെ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മനസിലായത്.  ഇക്കാരണത്താല്‍ സ്വന്തം വീട്ടില്‍ തന്നെ താമസിക്കാന്‍ ഭാര്യയെ അനുവദിച്ച തീരുമാനം ഇരുകൂട്ടരും ചേര്‍ന്നെടുത്തതാണെന്ന് കോടതിയ്ക്ക് വ്യക്തമായ സാഹചര്യത്തിലാണ് ഭര്‍ത്താവിന്റെ വാദങ്ങള്‍ ഒന്നും കോടതി ശരിവെക്കാതിരുന്നത്. എന്നാല്‍ വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഭാര്യ ഒരിക്കല്‍ പോലും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്റെ സഹോദരി വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന് ഉറച്ച് നില്‍ക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. 

1998ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. 2000 മുതലാണ് ഭാര്യ സ്വന്തം വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയത്. പിന്നീട് ഹര്‍ജിക്കാരന്‍ തന്റെ മകളെ കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും ഭാര്യയ്ക്ക് സ്തനാര്‍ബുദം വന്നതിനെക്കുറിച്ചും ഭര്‍ത്താവ് അറിഞ്ഞിട്ടില്ലെന്നും കോടതിയ്ക്ക് വ്യക്തമായി. ഭാര്യ ഒളിച്ചോടുകയായിരുന്നുവെന്നുള്ള ഭര്‍ത്താവിന്റെ ആരോപണവും കോടതി നിരസിച്ചു.

ഭര്‍ത്താവ് നല്‍കിയ വിവാഹ മോചന ഹര്‍ജിയും ജുഡീഷ്യല്‍ വേര്‍പിരിയലിനുള്ള ട്രയല്‍ കോടതിയുടെ ഉത്തരവും ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com