പന്തല്ലൂരിനെ വിറപ്പിച്ച പുലി കൂട്ടില്‍

തമിഴ്‌നാട്ടിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ ആക്രമിച്ച് കൊന്ന പുലിയെ പിടികൂടി
പുലിയെ പിടികൂടിയപ്പോൾ, സ്ക്രീൻഷോട്ട്
പുലിയെ പിടികൂടിയപ്പോൾ, സ്ക്രീൻഷോട്ട്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ ആക്രമിച്ച് കൊന്ന പുലിയെ പിടികൂടി. ആദ്യ ഡോസ് മയക്കുവെടിവെച്ചതിന് ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലിന് ഒടുവില്‍ അംബ്രോസ് വളവിന് സമീപത്ത് നിന്നാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടിയത്. പുലിയെ കൂട്ടിലാക്കിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജീപ്പുമായി പോയി.

അതേസമയം പുലിയെ കാണിച്ചില്ലെന്ന് കാണിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം കുട്ടിയെ ആക്രമിച്ച പുലി തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ കാണിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുലിയെ പിടികൂടാനായി ഉച്ചയ്ക്ക് 1.55നാണ് ആദ്യ ഡോസ് മയക്കുവെടി വച്ചത്. 

ഇന്നലെ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് നടന്നത്. പുലിയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്ന് കോഴിക്കോട്- ഗൂഡല്ലൂര്‍ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.

ഇന്നലെ വൈകീട്ടാണ് തോട്ടം തൊഴിലാളികളുടെ മകളായ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജിലാണ് ദാരുണ സംഭവം  ഉണ്ടായത്. മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ഇതിന് പിന്നാലെ രണ്ടുപേരുടെ ജീവനെടുത്ത പുലിയ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പന്തല്ലൂര്‍ താലൂക്കില്‍ ഇന്ന് ഹര്‍ത്താലും ആചരിക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്- ഗൂഡല്ലൂര്‍ ദേശീയ പാത നാട്ടുകാര്‍ ഉപരോധിച്ചത്. പുലിയെ ഉടന്‍ തന്നെ വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എങ്കില്‍ മാത്രമേ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കുകയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു. ഏഴിടത്താണ് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചത്. രാവിലെ മുതല്‍ തുടങ്ങിയ ഉപരോധത്തില്‍ വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com