ന്യൂഡൽഹി: പാകിസ്ഥാനിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ ജെയ്ൻ മാരിയറ്റിന്റെ പാക് അധിനിവേശ കശ്മീർ സന്ദർശനത്തിൽ എതിർപ്പ് അറിയിച്ച് ഇന്ത്യ. മാരിയറ്റിന്റെ സന്ദർശനം അത്യന്തം പ്രതിഷേധാർഹമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ജനുവരി 10നാണ് ജെയ്ൻ പാക് അധിനിവേശ കശ്മീരിലെ മിർപൂർ സന്ദർശിച്ചത്. വളരെ ഗൗരവത്തോടെയാണ് ബ്രിട്ടിഷ് ഹൈക്കമ്മിഷണറുടെ പാക് അധിനിവേശ കശ്മീർ സന്ദർശനത്തെ കാണുന്നതെന്ന് പത്രക്കുറിപ്പിൽ പറയുന്നത്. ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയാണ്. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തിൽ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര, ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണറെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ബുധനാഴ്ചയായിരുന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ജെയ്ൻ മാരിയോറ്റും യു.കെ വിദേശകാര്യ ഓഫീസ് ഉദ്യോഗസ്ഥനും പാക് അധിനിവേശ കശ്മീരിലെ മിർപുരിൽ സന്ദർശനം നടത്തിയത്. ഏഴുപത് ശതമാനം ബ്രിട്ടീഷ് പാകിസ്താനികളുടെ വേരുകളും മിർപുരിൽ നിന്നാണെന്ന് സന്ദർശനത്തിന് പിന്നാലെ ജെയ്ൻ എക്സിൽ കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ