വീട്ടിലെത്തിയപ്പോള്‍ ഭാര്യക്കൊപ്പം കാമുകനെ കണ്ടു; ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി

ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടില്‍ താമസിക്കുന്ന വെങ്കടനായ്കി(30)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ നന്ദിനി ഭായി, കാമുകന്‍ നിതീഷ് കുമാര്‍ എന്നിവര്‍ പിടിയിലായത്.
നന്ദിനി ഭായി, കാമുകന്‍ നിതീഷ് കുമാര്‍
നന്ദിനി ഭായി, കാമുകന്‍ നിതീഷ് കുമാര്‍

ബെംഗളൂരു: വീട്ടിലെത്തിയപ്പോള്‍ ഭാര്യയെയും കാമുകനെയും ഒരുമിച്ച് കണ്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി. സംഭവത്തില്‍ ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടില്‍ താമസിക്കുന്ന വെങ്കടനായ്കി(30)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ നന്ദിനി ഭായി, കാമുകന്‍ നിതീഷ് കുമാര്‍ എന്നിവര്‍ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ജനുവരി ഒന്‍പതാം തീയതിയാണ് എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ വെങ്കടനായ്ക്കിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച യുവാവ്. വീട്ടിലെ കുളിമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് കുളിമുറിയില്‍ തലയിടിച്ച് വീണെന്നായിരുന്നു ഭാര്യ പൊലീസിന് മൊഴി നല്‍കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംഭവം കൊലപാതകമാണെന്നാണ് പൊലീസിന് സൂചന ലഭിച്ചത്. തുടര്‍ന്ന് ഭാര്യയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇവര്‍ കുറ്റംസമ്മതിച്ചത്. 

സംഭവദിവസം വെങ്കിടനായ്ക് വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്ക്കൊപ്പം കാമുകനെയും വീട്ടില്‍കണ്ടു. ഇതേച്ചൊല്ലി ഇവര്‍ക്കിടയില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ നന്ദിനിയാണ് ഭര്‍ത്താവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശേഷം അപകടമരണമായി ചിത്രീകരിക്കാന്‍ പ്രതികള്‍ മൃതദേഹം വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി. ഇതിനുശേഷമാണ് നന്ദിനി മറ്റുള്ളവരെ വിവരമറിയിച്ചതെന്നും പോലീസ് പറഞ്ഞു. 

പ്രതികളായ നന്ദിനിയും നിതീഷും ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായ് സ്വദേശികളും സുഹൃത്തുക്കളുമായിരുന്നു. പിന്നീട് ഇരുവരും അടുപ്പത്തിലായി. കാമുകിയെ കാണാനായി മാത്രമാണ് നിതീഷ് ആന്ധ്രയില്‍നിന്ന് ബെംഗളൂരുവില്‍ എത്തിയിരുന്നത്. സംഭവ ദിവസം ഭര്‍ത്താവില്ലാത്ത സമയത്ത് നന്ദിനിയാണ് കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com