സ്വന്തമായി വരുമാനമില്ലെങ്കിലും ഭാര്യയ്ക്കു ചെലവിനു കൊടുക്കണം; കൂലിപ്പണിക്ക് 400 രൂപ കിട്ടില്ലേയെന്ന് ഹൈക്കോടതി

ഭാര്യ പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെയാണ് സ്വന്തം വീട്ടിലേക്കു പോയതെന്ന് ഭര്‍ത്താവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

അലഹാബാദ്: സ്വന്തമായി വരുമാനമില്ലെങ്കിലും ഭാര്യയ്ക്കു ചെലവിനു കൊടുക്കാന്‍ ഭര്‍ത്താവിന് ഉത്തരവാദിത്വമുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി. കൂലിപ്പണിക്കു പോയാല്‍ പോലും ഇപ്പോള്‍ ദിവസം 350-400 രൂപ കിട്ടുമെന്ന് ജസ്റ്റിസ് രേണു അഗര്‍വാള്‍ പറഞ്ഞു.

വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യയ്ക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം നല്‍കാനുള്ള കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം.

2015ല്‍ വിവാഹം കഴിഞ്ഞെങ്കിലും ഭാര്യ തനിക്കൊപ്പം നാലു ദിവസം മാത്രമാണ് കഴിഞ്ഞത് എന്നാണ് ഭര്‍ത്താവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. സ്വന്തം വീട്ടിലേക്കു മടങ്ങിയ ഭാര്യയെ തിരിച്ചു കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു. തുടര്‍ന്ന് ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ തനിക്കു ചെലവിനു വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹര്‍ജി നല്‍കി. ഈ ഹര്‍ജി അനുവദിച്ചാണ് കുടുംബ കോടതി 2000 രൂപ വീതം നല്‍കാന്‍ ഉത്തരവിട്ടത്.

പ്രതീകാത്മക ചിത്രം
രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു; പട്ടികയില്‍ മുന്നില്‍ കേരളവും

ഭാര്യ പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെയാണ് സ്വന്തം വീട്ടിലേക്കു പോയതെന്ന് ഭര്‍ത്താവ് പറഞ്ഞു. അതുകൊണ്ടു ചെലവു നല്‍കാനാവില്ല. മാത്രമല്ല, കൂലിപ്പണി ചെയ്തു ജീവിക്കുന്ന താന്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. അസുഖം മൂലം നിരന്തരം ചികിത്സ തേടേണ്ടി വരുന്നു. ബിരുദധാരിയായ ഭാര്യയ്ക്കു സ്വന്തം വരുമാനം കണ്ടെത്താനാവുമെന്നും ഹര്‍ജിയില്‍ പറഞ്ഞു.

ഭര്‍തൃവീട്ടിലെ ക്രൂരത സഹിക്കാനാവാതെയാണ് വീടുവിട്ടതെന്നാണ് ഭാര്യ കോടതിയെ അറിയിച്ചത്. ഭര്‍ത്താവിന് ഫാക്ടറി ജോലിയുണ്ടെന്നും ഇവിടെനിന്നു ലഭിക്കുന്ന പതിനായിരം രൂപയ്ക്കു പുറമേ മറ്റ് കച്ചവടത്തില്‍നിന്നും ഭൂമിയില്‍നിന്നുമായി അന്‍പതിനായിരം രൂപ വരുമാനം കിട്ടുന്നുണ്ടെന്നും ഭാര്യ വാദിച്ചു.

ഭര്‍ത്താവിന് പ്രത്യേക അസുഖം എന്തെങ്കിലും ഉള്ളതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യമുള്ള ഒരാള്‍ക്ക്, ജോലി ഇല്ലെങ്കില്‍പ്പോലും ഭാര്യയെ പോറ്റാനുള്ള ഉത്തരവാദിത്തമുണ്ടെന്ന സുപ്രീം കോടതി വിധി എടുത്തു പറഞ്ഞ ഹൈക്കോടതി, ചെലവു നല്‍കാനുള്ള കുടുംബ കോടതി ഉത്തരവ് ശരിവച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com