പൗരത്വ നിയമ ഭേദഗതി: രാജ്യമൊട്ടാകെ പ്രതിഷേധം; അസമിൽ ഹർത്താൽ; സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത
ന്യൂഡൽഹി: വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. അസമിലെ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പലയിടത്തും സിഎഎ പകർപ്പ് കത്തിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അക്രമങ്ങളോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്താൽ കടുത്ത നടപടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഹർത്താൽ ആഹ്വാനം നൽകിയ രാഷ്ട്രീയപാർട്ടികൾക്ക് അസം പൊലീസ് നോട്ടീസ് നൽകി. റെയിൽവേ, ദേശീയ പാത തുടങ്ങി പൊതു, സ്വകാര്യ വസ്തുക്കൾക്ക് നാശനഷ്ടമോ, വ്യക്തികൾക്ക് നേരെ അക്രമോ ഉണ്ടായാൽ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
നാശനഷ്ടത്തിന്റെ മുഴുവൻ തുകയും ഹർത്താൽ ആഹ്വാനം ചെയ്ത പ്രസ്ഥാനത്തിൽ നിന്നും ഈടാക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിലും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രതിഷേധക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ജാഗ്രത പാലിക്കാൻ ഡിജിപി നിർദേശം നൽകി. കേന്ദ്രസേനയെയും പലയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ നടപ്പാക്കിയതിന് പിന്നാലെ ഡൽഹി ഉൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങൾ കനത്ത ജാഗ്രതയിലാണ്. വടക്കുകിഴക്കൻ ഡൽഹി ഉൾപ്പടെ മൂന്ന് ജില്ലകളിൽ പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ള ഷഹീൻബാഗ് ഉൾപ്പടെയുള്ള മേഖലകളിൽ കേന്ദ്രസേനയും പൊലീസും ഇന്ന് ഫ്ലാഗ് മാർച്ച് നടത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ