ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു ബിജെപി- എൻഡിഎ പുർണ സജ്ജമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച ഭരണത്തിന്റെ ട്രാക്ക് റെക്കോർഡുമായാണ് തങ്ങൾ ജനങ്ങൾക്കു മുന്നിലേക്ക് എത്തുന്നതെന്നു അദ്ദേഹം എക്സിൽ കുറിച്ചു.
'ഇതാ ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ഉത്സവം ആഗതമാകുന്നു! 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. ഞങ്ങൾ, ബിജെപി- എൻഡിഎ തെരഞ്ഞെടുപ്പിന് പൂർണ സജ്ജമാണ്. മികച്ച ഭരണത്തിൻ്റെയും നടപ്പാക്കിയ പദ്ധതികളുടേയും ട്രാക്ക് റെക്കോർഡിൻ്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ജനങ്ങളിലേക്ക് പോകുന്നത്'- പ്രധാനമന്ത്രി കുറിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 543 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിന് ആയിരിക്കും ഫലപ്രഖ്യാപനം.
ആന്ധ്രപ്രദേശ്, ഒഡിഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു.
ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളം വിധിയെഴുതുന്നത്. മൂന്നാം ഘട്ടം: മേയ് 7, നാലാംഘട്ടം: മേയ് 13, അഞ്ചാംഘട്ടം: മേയ് 20, ആറാംഘട്ടം: മേയ് 25, ഏഴാംഘട്ടം: ജൂൺ ഒന്ന്. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കും. അതിനുമുന്‍പ് പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കണം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ