മുംബൈ: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വിജയിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘രാജാവിന്റെ’ ആത്മാവ് ഇവിഎമ്മിൽ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന വേദയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചതിന് മോദിക്കെതിരെ രാഹുല്‍ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇ വി എം മെഷീന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. വി വി പാറ്റ് എണ്ണാനും ആവശ്യപ്പെട്ടു. പക്ഷെ അനുമതി ലഭിച്ചില്ലെന്നും മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന സമാപനറാലിയില്‍ രാഹുല്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നമ്മുടെ പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല, ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്രമോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണ്. മണിപ്പൂരിൽ ആ ശക്തി ആഭ്യന്തരയുദ്ധം നടത്തുകയാണ്. മഹാരാഷ്ട്രയിലെ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടപ്പോൾ അദ്ദേഹം കരഞ്ഞു കൊണ്ട് സോണിയ ഗാന്ധിയോട് പറഞ്ഞത് എനിക്ക് ജയിലിൽ പോകാൻ ധൈര്യമില്ല എന്നാണ്. എല്ലാവരും ഭയപ്പെട്ടാണ് പാർട്ടികൾ വിടുന്നത്. ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്രമോദിയെന്നും രാഹുൽ പരിഹസിച്ചു.
''മാധ്യമങ്ങള്‍ രാജ്യത്തിന്റെ പ്രധാന വിഷയങ്ങളായി തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷക പ്രശ്‌നം, അഗ്‌നിവീര്‍ വിഷയം എന്നിവ ഉന്നയിക്കാത്തതിനാലാണ് ഞങ്ങള്‍ക്ക് ഈ യാത്ര നടത്തേണ്ടി വന്നത്. ഈ പ്രശ്നങ്ങളെല്ലാം ഇന്ന് മാധ്യമങ്ങളില്‍ ദൃശ്യമല്ല,'' രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രാ നടത്തിയത് കോണ്‍ഗ്രസ് തനിച്ചല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായാണെന്നും അണിനിരന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സമാപന വേദിയില്‍ ഇന്ത്യ ബ്ലോക്കിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കള്‍ വേദിയില്‍ എത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ