ചെന്നൈ: മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി പുരസ്‌കാരം നേടിയ ടിഎം കൃഷ്ണയെ പിന്തുണച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. രാഷ്ട്രീയത്തിൽ മതം കലർത്തിയത് പോലെ സംഗീതത്തിൽ സങ്കുചിത രാഷ്ട്രീയം കലർത്തരുതെന്ന് സ്റ്റാലിൻ പറഞ്ഞു. പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നത് തെറ്റാണെന്നും കൃഷ്ണയ്ക്കും അക്കാദമിക്കും അഭിനന്ദനമെന്നും സ്റ്റാലിൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
അസാധ്യ കഴിവുകളുള്ള കലാകാരാനാണ് ടിഎം കൃഷ്ണയെന്നും സ്റ്റാലിൻ പറഞ്ഞു. പുരോഗമന രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കുന്നത് കൊണ്ട് ടിഎം കൃഷ്ണയ്‌ക്കെതിരെ വിദ്വേഷത്തോടെ പെരുമാറുന്നത് അംഗീകരിക്കാനാകില്ല. പെരിയാറിന്റെ ജീവിതവീക്ഷണം ഉയർത്തിപ്പിടിക്കുന്ന ആർക്കും ടിഎം കൃഷ്ണയ്‌ക്കെതിരെ ഇത്തരത്തിൽ ചളിവാരിയെറിയാൻ കഴിയില്ലെന്നും വിശാലമായ മനുഷ്യ വീക്ഷണമാണ് ഇന്ന് ആവശ്യമെന്നും സ്റ്റാലിൻ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൃഷ്ണയ്ക്ക് പുരസ്‌കാരം നൽകിയത് മ്യൂസിക് അക്കാദമിയുടെ പവിത്രത തകർക്കാനുള്ള ശ്രമമാണെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. കർണാടക സംഗീതത്തിൽ വെറുപ്പിനും വിഭജനത്തിനും ഇടംനൽകാൻ അനുവദിക്കില്ല. ഡിസംബറിൽ നടക്കുന്ന മ്യൂസിക് അക്കാദമിയുടെ വാർഷിക സംഗീതോത്സവം ബഹിഷ്‌കരിക്കുമെന്നറിയിച്ച രഞ്ജിനി-ഗായത്രി സഹോദരിമാർക്കും മറ്റു സംഗീതജ്ഞർക്കും ബിജെപി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അണ്ണാമലൈ അറിയിച്ചു.
ഒമ്പത് പതിറ്റാണ്ടിലേറെയായി കർണാടകസംഗീതത്തിന്റെയും ആത്മീയബോധത്തിന്റെയും ക്ഷേത്രമായി വർത്തിക്കുകയാണ് മ്യൂസിക് അക്കാദമി. അക്കാദമിയുടെ നിലവിലെ അധികാരികളുടെ സമീപനത്തിനെതിരേ കൂട്ടായി ശബ്ദമുയർത്തുകയും പവിത്രത നിലനിർത്താൻ പരിശ്രമിക്കുകയും ചെയ്യുന്നവരെ ബിജെപി പിന്തുണയ്ക്കും - അണ്ണാമലൈ പറഞ്ഞു.
രഞ്ജിനി-ഗായത്രിമാർക്കു പിന്നാലെ തൃശൂർ സഹോദരരായ ശ്രീകൃഷ്ണ മോഹൻ - രാംകുമാർ മോഹൻ എന്നിവരും, ഗായകൻ വിശാഖ ഹരിയും ഉൾപ്പെടെയുള്ളവർ കൃഷ്ണയ്ക്കെതിരെ രംഗത്തെത്തി. 2017-ൽ മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം ലഭിച്ച ചിത്രവീണ രവികിരൺ പ്രതിഷേധ സൂചകമായി പുരസ്‌കാരം തിരികെ നൽകുമെന്ന് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ