ന്യൂഡൽഹി: കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫണ്ട് മുഴുവനും മുസ്ലീങ്ങള്‍ക്ക് മാത്രമാണ് നല്‍കുന്നതെന്ന് കാണിക്കുന്ന ബിജെപിയുടെ ആനിമേറ്റഡ് വീഡിയോ നീക്കാൻ എക്സ് പ്ലാറ്റ്ഫോമിനോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ പൊലീസ് കേസെടുത്ത് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും വീഡിയോ എത്രയും പെട്ടെന്നു നീക്കം ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു. വീഡിയോ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
ഒരു കുട്ടയില്‍ വെച്ചിരിക്കുന്ന മുട്ടയുടെ രൂപത്തിലാണ് എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളെ ചിത്രീകരിക്കുന്നത്. ഇതില്‍ മുസ്ലീം എന്ന മുട്ട കൂടി വെക്കുകയും തുടര്‍ന്ന് മുട്ട വിരിഞ്ഞ് പക്ഷിയാകുമ്പോള്‍ ഭക്ഷണം കൊടുക്കുന്നത് മുസ്ലീം കുഞ്ഞിന് മാത്രമാണെന്നുമാണ് വീഡിയോയുടെ സാരാംശം.
മുട്ടകള്‍ വിരിയുമ്പോള്‍ മുസ്ലീം കുഞ്ഞായ പക്ഷിക്ക് മാത്രം (ഭക്ഷണം) ഫണ്ട് നല്‍കുന്നതായാണ് ചിത്രീകരണം. രാഹുല്‍ ഗാന്ധിയുടെ രൂപമുള്ള കഥാപാത്രമാണ് ഫണ്ട് നല്‍കുന്നത്. കൂടാതെ കൊട്ടയിലുള്ള മറ്റു കുഞ്ഞുങ്ങളെ പുറത്താക്കുകയും ചെയ്യുന്നുണ്ട്. രാഹുലിന് സമീപം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും വീഡിയോയില്‍ കാണാം. സൂക്ഷിക്കുക, സൂക്ഷിക്കുക' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കെപിസിസി മീഡിയ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം അധ്യക്ഷന്‍ രമേശ് ബാബുവാണ് വീഡിയോക്കെതിരെ പരാതി നല്‍കിയത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുക മാത്രമല്ല 1989ലെ എസ്‌സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കുറ്റകരമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ ഇടയാക്കും. വീഡിയോ പാർട്ടിയെ അപകീർത്തിപ്പെടുന്നതാണെന്നും സാമൂഹിക മാധ്യമങ്ങളിൽ നിന്നു വീഡിയോ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് നേതൃത്വമാണ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, ഐടി സെല്‍ മേധാവി അമിത് മാളവ്യ, കര്‍ണാടക ഘടകം മേധാവി ബിവൈ വിജയേന്ദ്ര എന്നിവര്‍ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ ബിജെപി ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതിയിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ