ലോട്ടറി, കശുവണ്ടി, കയര്‍ എന്നിവയുടെ ജിഎസ്ടി അടുത്ത യോഗത്തില്‍

ലോട്ടറി, കശുവണ്ടി, കയര്‍ എന്നിവയുടെ ജിഎസ്ടി അടുത്ത യോഗത്തില്‍

ന്യൂഡെല്‍ഹി: ലോട്ടറി, കശുവണ്ടി, കയര്‍ തുടങ്ങിയ മേഖലകള്‍ക്കുള്ള ജിഎസ്ടി സംബന്ധിച്ച തീരുമാനം അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമാകും. ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ചരക്കു സേവന നികുതിയില്‍ നിന്നും പ്ലൈവുഡ്, കയര്‍, കശുവണ്ടി എന്നിവയെ ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 11നാണ് അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം.

കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സ്വര്‍ണം ഉള്‍പ്പടെയുള്ള ആറ് ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി തീരുമാനമായിരുന്നു. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വര്‍ണത്തിന് നിശ്ചയിച്ചിരിക്കുന്നത്.

നിലവില്‍ സ്വര്‍ണത്തിന് ഒരു ശതമാനം എക്‌സൈസ് നികുതിയും ഒരു ശതമാനം സംസ്ഥാന വാറ്റുമാണുള്ളത്. സ്വര്‍ണ വില വീണ്ടും വര്‍ധിക്കുന്നതിനാണ് ഇതോടെ സാധ്യത തെളിയുന്നത്. സ്വര്‍ണത്തില്‍ നിന്നും മാത്രമായി 300 കോടി രൂപ കേരളത്തിന് അധിക വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗത്തിന് ശേഷം കേരള ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. 

ഇതിന് പുറമെ, ബീഡി ഇലയ്ക്ക് 18 ശതമാനവും ബീഡിക്ക് 28 ശതമാനവും നികുതി ചുമത്താന്‍ യോഗം തീരുമാനിച്ചു. ബീഡിയെ കുറഞ്ഞ നിരക്കില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേരളം മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യം കൗണ്‍സില്‍ അംഗീകരിക്കാന്‍ തയാറായിട്ടില്ലെങ്കിലും 28 ശതമാനം നികുതി ചുമത്തി ബീഡിയെ സെസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com