മയക്കുമരുന്നു മുതല്‍ വിദ്വേഷ പ്രസംഗം വരെ: ഫേസ്ബുക്കില്‍ അനുവദനീയമായവയും അല്ലാത്തവയും

ഉപയോക്താക്കള്‍ക്ക് എന്തൊക്കെ തരത്തിലുള്ള വിവരങ്ങളാണ് പങ്കുവയ്ക്കാന്‍ അനുമതിയുള്ളതെന്ന കാര്യത്തില്‍ നേരത്തേതന്നെ മാനദണ്ഡങ്ങളുണ്ടായിരുന്നു. പക്ഷേ, അതിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്
മയക്കുമരുന്നു മുതല്‍ വിദ്വേഷ പ്രസംഗം വരെ: ഫേസ്ബുക്കില്‍ അനുവദനീയമായവയും അല്ലാത്തവയും

കാലിഫോര്‍ണിയ: സ്വന്തം അക്കൗണ്ടില്‍ എന്തെല്ലാം വിവരങ്ങള്‍ പങ്കുവയ്ക്കാനാകും, എന്തിനെല്ലാമാണ് വിലക്കുള്ളത് എന്നതിനെക്കുറിച്ചെല്ലാം വ്യക്തമാക്കുന്ന രഹസ്യനിയമാവലി ഫേസ്ബുക്ക് പരസ്യമാക്കി. ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ സമൂഹത്തിനും ആളുകള്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് നിയമാവലി ഫേ്‌സ്ബുക്ക് പുറത്തുവിട്ടത്.

മയക്കുമരുന്നുപയോഗം, വിദ്വേഷപ്രസംഗം, ലൈംഗികത്തൊഴില്‍, സംഘര്‍ഷത്തിന് പ്രേരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കമ്പനി സ്വീകരിക്കുന്ന മാനദണ്ഡങ്ങളാണ് ഇപ്പോള്‍ വ്യക്തമാക്കിയത്. 
ഉപയോക്താക്കള്‍ക്ക് എന്തൊക്കെ തരത്തിലുള്ള വിവരങ്ങളാണ് പങ്കുവയ്ക്കാന്‍ അനുമതിയുള്ളതെന്ന കാര്യത്തില്‍ നേരത്തേതന്നെ മാനദണ്ഡങ്ങളുണ്ടായിരുന്നു. പക്ഷേ, അതിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല. 

'ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഉപയോക്താക്കളില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ നീക്കംചെയ്യാനാണ് നിയമാവലി പരസ്യപ്പെടുത്തുന്നത്'- കമ്പനിയുടെ പ്രൊഡക്ട് പോളിസി ആന്‍ഡ് കൗണ്ടര്‍ ടെററിസം വൈസ് പ്രസിഡന്റ് മോണിക്ക ബിക്കെര്‍ട്ട് പറഞ്ഞു. 

വിദ്വേഷപ്രസംഗങ്ങള്‍, വര്‍ഗീയസംഘര്‍ഷങ്ങള്‍, ഭീകരവാദം, കൊലപാതകം, ആത്മഹത്യ എന്നിവയുടെ ഫോട്ടോകളും പോസ്റ്റുകളും പ്രചരിക്കുന്നത് തടയുന്നതില്‍ ഫേസ്ബുക്കിന് വീഴ്ചപറ്റിയെന്ന് വ്യത്യസ്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളും സന്നദ്ധസംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. ഏതെങ്കിലും പ്രത്യേക പോസ്റ്റ് നീക്കംചെയ്താല്‍ അതില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള സൗകര്യവും ഫേസ്ബുക്ക് പുതുതായി അനുവദിച്ചിട്ടുണ്ട്. നേരത്തേ അക്കൗണ്ടോ പേജോ നീക്കം ചെയ്താല്‍ മാത്രമായിരുന്നു അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടായിരുന്നത്.

ഫേസ്ബുക്കില്‍ അനുവദനീയമല്ലാത്ത കാര്യങ്ങള്‍ 

* അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തില്‍ മുറിവേറ്റവരുടെ ചിത്രങ്ങളും വീഡിയോകളും. എന്നാല്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇവ മുന്നറിയിപ്പോടെ ഉപയോഗിക്കാം.

* മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായല്ലാതെ മരുന്നുപയോഗിക്കുന്നുവെന്ന് വ്യക്തിപരമായി അംഗീകരിക്കുന്ന തരത്തില്‍ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍.

*പ്രായപൂര്‍ത്തിയാകാത്തവരെ അധിക്ഷേപിക്കുന്ന ഉള്ളടക്കങ്ങള്‍.

*ഹാക്കിങ്ങിലൂടെ ലഭ്യമായ വിവരങ്ങള്‍. എന്നാല്‍, വാര്‍ത്താപ്രാധാന്യമുള്ള വിവരങ്ങളാണെങ്കില്‍ പോസ്റ്റ് ചെയ്യുന്നതില്‍ തടസ്സമില്ല.

*തെറ്റായ വിവരങ്ങളും അടിസ്ഥാനമില്ലാത്ത വിവരങ്ങളും പോസ്റ്റുചെയ്യുന്നത് തടയാന്‍ നിലവില്‍ ഫേസ്ബുക്കില്‍ സംവിധാനമില്ല. എന്നാല്‍, അത് പ്രചരിക്കുന്നത് തടയാന്‍ ശ്രമിക്കും.

ഈ മാനദണ്ഡങ്ങള്‍ക്ക് പുറമേ അതത് പ്രദേശങ്ങളിലെ പ്രാദേശിക നിയമങ്ങളും പരിഗണിക്കപ്പെടുമെന്ന് മോണിക്ക ബിക്കെര്‍ട്ട് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com