കൊച്ചി: മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമടയ്ക്കാൻ ഇനി മുതൽ അക്കൗണ്ട് ഉടമയുടെ അനുമതി വേണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പേ ഇൻ സ്ലിപ്പിൽ അക്കൗണ്ട് ഉടമയുടെ ഒപ്പ് കൂടി ഉണ്ടെങ്കിൽ മാത്രമേ തുക സ്വീകരിക്കാവു എന്ന കർശന നിർദേശം എസ്ബിഎെ നടപ്പാക്കി. മറ്റ് ബാങ്കുകളും പദ്ധതി ഉടൻ നടപ്പാക്കുമെന്ന് സൂചനയുണ്ട്. കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമായാണ് ആർബിഎെയുടെ പുതിയ നിയന്ത്രണം. ഓൺലൈൻ വഴിയുള്ള തുക കൈമാറ്റത്തിന് ഇത് ബാധകമല്ല. അതേ ബ്രാഞ്ചിൽ നിക്ഷേപമുള്ള ആളാണെങ്കിലും തുക കൈമാറാൻ തടസങ്ങളില്ല.
അതേസമയം പേ ഇൻ സ്ലിപ്പിൽ അക്കൗണ്ട് ഉടമയുടെ ഒപ്പ് വേണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അടിയന്തര സഹായം ആവശ്യമായി വരുന്നവരിലധികവും ദൂരെയുള്ളവരായതിനാൽ ഇവരിൽ നിന്ന് ഒപ്പ് വാങ്ങിയ ശേഷം തുക നിക്ഷേപിക്കാനാവില്ല. ചികിത്സാ സഹായം, പഠന സഹായം തുടങ്ങിയവയ്ക്കുള്ള നിക്ഷേപങ്ങൾക്കാവും നിയന്ത്രണം കൂടുതൽ തടസമായി മാറുക.
മാനുഷിക പരിഗണന നൽകേണ്ട നിക്ഷേപങ്ങൾ അനുവദിക്കുന്നതിനാൽ ബാങ്ക് മാനേജർമാർക്ക് തീരുമാനമെടുക്കാമെന്ന് പറയുന്നുണ്ടെങ്കിലും ആർബിഎെ ഉത്തരവിൽ ഇതിന് വ്യവസ്ഥയില്ല. തുക നിക്ഷേപിക്കുന്ന ആളെ തിരിച്ചറിയുന്നതോടൊപ്പം സ്വീകരിക്കുന്ന ആളുടെ അനുമതിയും വേണമെന്ന കെവൈസി പദ്ധതിയുടെ ഭാഗമാണ് നിയന്ത്രണമെന്ന് ബാങ്ക് അധികൃതർ പറയുന്നു. നിക്ഷേപകന് തുക സ്വന്തം അക്കൗണ്ടിൽ അടച്ച് കൈമാറാനുള്ള സൗകര്യമുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. കാഷ് ഡെപ്പോസിറ്റ് യന്ത്രങ്ങളിലും നിയന്ത്രണം എത്തിയേക്കുമെന്ന ആശങ്കയും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ