റെയില്‍വേയ്ക്ക് അഭിമാനനേട്ടം: മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത, റെക്കോഡ് സൃഷ്ടിച്ച് 'ട്രെയിന്‍ 18'

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച എന്‍ജിന്‍ രഹിത ട്രെയിനായ 'ട്രെയിന്‍ 18' റെക്കോഡ് സൃഷ്ടിച്ചു
റെയില്‍വേയ്ക്ക് അഭിമാനനേട്ടം: മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത, റെക്കോഡ് സൃഷ്ടിച്ച് 'ട്രെയിന്‍ 18'

ന്യൂഡല്‍ഹി: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച എന്‍ജിന്‍ രഹിത ട്രെയിനായ 'ട്രെയിന്‍ 18' റെക്കോഡ് സൃഷ്ടിച്ചു. രാജ്യത്ത് ഏറ്റവും വേഗത്തില്‍ ഓടുന്ന ട്രെയിന്‍ എന്ന റെക്കോഡാണ് ട്രെയിന്‍ 18 തിരുത്തികുറിച്ചത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാണ് റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചത്.

ഡല്‍ഹി- മുംബൈ രാജധാനി റൂട്ടിലെ പരീക്ഷണ ഓട്ടത്തിലാണ് ട്രെയിന്‍ 18 റെക്കോഡ് സൃഷ്ടിച്ചത്. റെയില്‍വേ മേഖലയില്‍ ഇത് ഒരു നാഴികക്കല്ലാണെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ സുധാന്‍ഷു മണി വ്യക്തമാക്കി. റെയില്‍വേയുടെ ഭാഗമാകുന്നതിന് മുന്നോടിയായി ഇനിയും നിരവധി പരീക്ഷണങ്ങള്‍ക്ക് ട്രെയിന്‍ 18 വിധേയമാകേണ്ടതുണ്ട്.

മോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നിര്‍മ്മിച്ചത്. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് ട്രെയിന്‍ നിര്‍മ്മിച്ചത്. റെയില്‍വേയുടെ അഭിമാനമായ ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരമായി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുളള ട്രെയിനുകള്‍ അവതരിപ്പിക്കണമെന്ന ആലോചനയാണ് ട്രെയിന്‍ 18 എന്ന ആശയത്തിന് പിന്നില്‍. ഡിസംബറില്‍ പരീക്ഷണഓട്ടം പൂര്‍ത്തിയാക്കി വൈകാതെ തന്നെ റെയില്‍വേയുടെ ഭാഗമാക്കാനുളള നടപടികളാണ് അതിവേഗം പുരോഗമിക്കുന്നത്. 

നിലവില്‍ ഡല്‍ഹി- ജാന്‍സി റൂട്ടില്‍ ഓടുന്ന ഗതിമാന്‍ എക്‌സ്പ്രസാണ് ഏറ്റവുമധികം വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍.മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com