കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന തുടരുന്നു. പെട്രോള്‍ ലിറ്ററിന് 38 പൈസയും, ഡീസൽ ലിറ്ററിന് 50 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോൾ വിലയിൽ അഞ്ചു ദിവസം കൊണ്ട് ഒരു രൂപ 62 പൈസയുടെയും, ഡിസൽ വിലയിൽ ഒരു രൂപ 98 പൈസയുടെയും വർധനവാണ് ഉണ്ടായത്.
ഒരു ലിറ്റര്‍ പെട്രോളിന് 72.07 രൂപയാണ് കൊച്ചിയിലെ വില. ഇന്നലെ ഇത് 71.69 രൂപയായിരുന്നു. ഡീസല്‍ ലിറ്ററിന് 67.71 രൂപയാണ് കൊച്ചിയിലെ വില. ഇന്നലെ ഇത് 67.21 രൂപയായിരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 73.35 രൂപയായും ഡീസല്‍ 69.02 ആയും ഉയര്‍ന്നു. കോഴിക്കോട് 72.39 രൂപ, 68.03 രൂപ എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ, ഡീസൽ വില.
വരുംദിവസങ്ങളില്‍ ഇന്ധനവില ഉയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ ശരിവെയ്ക്കുന്നതാണ് വില വര്‍ധന. രാജ്യാന്തരവിപണിയില്‍ അസംസ്‌ക്യത എണ്ണ വില ക്രമാനുഗതമായി ഉയരുന്നത് വരുംദിവസങ്ങളില്‍ ഇന്ത്യയില്‍ പ്രതിഫലിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 60 ഡോളര്‍ കടന്നിരിക്കുകയാണ്.
അമേരിക്കയും ചൈനയുമായുളള വ്യാപാര തര്‍ക്കം ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് അസംസ്‌കൃത എണ്ണ വില ഉയരാന്‍ മുഖ്യകാരണം. വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന ആഗോളതലത്തില്‍ വ്യാപാരമേഖലയില്‍ തളര്‍ച്ച നേരിട്ടിരുന്നു. ഇതാണ് മുഖ്യമായി എണ്ണവില കുറയാന്‍ ഇടയാക്കിയത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള തര്‍ക്കം പരിഹരിക്കുന്നതോടെ വ്യാപാരമേഖല വീണ്ടും ഉണര്‍വിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് എണ്ണവിപണി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ