പ്രൊഫൈലില്‍ റഫിയുടേയും ലതാ മങ്കേഷ്‌ക്കറിന്റേയും ഗാനങ്ങള്‍; കൈകോര്‍ത്ത് ഫെയ്‌സ്ബുക്കും സരിഗമയും

പ്രൊഫൈലില്‍ റഫിയുടേയും ലതാ മങ്കേഷ്‌ക്കറിന്റേയും ഗാനങ്ങള്‍; കൈകോര്‍ത്ത് ഫെയ്‌സ്ബുക്കും സരിഗമയും
പ്രൊഫൈലില്‍ റഫിയുടേയും ലതാ മങ്കേഷ്‌ക്കറിന്റേയും ഗാനങ്ങള്‍; കൈകോര്‍ത്ത് ഫെയ്‌സ്ബുക്കും സരിഗമയും

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഇഷ്ട ഗാനങ്ങളോടെ തങ്ങളുടെ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യാന്‍ അവസരമൊരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കമ്പനികളിലൊന്നായ സരിഗമ ഇതുസംബന്ധിച്ച് ഫെയ്‌സ്ബുക്കുമായി ധാരണയിലെത്തി. 

സരിഗമ പുറത്തിറക്കിയ ഒരു ലക്ഷത്തോളം വരുന്ന ഗാനങ്ങള്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പോസ്റ്റുകളില്‍ ഉപയോഗിക്കാനുള്ള അവസരമാണ് ഇതോടെ ലഭിക്കുന്നത്. വിവിധ തലമുറകളെ ആനന്ദിപ്പിച്ച സിനിമാ ഗാനങ്ങള്‍, ഭക്തി ഗാനങ്ങള്‍, ഗസലുകള്‍, ഇന്ത്യന്‍ പോപ്പ് ഗാനങ്ങളെല്ലാം ഇത്തരത്തില്‍ ലഭ്യമാകും. 25ഓളം ഭാഷകളിലെ ഗാനങ്ങളാണ് ഉപയോക്താക്കള്‍ക്ക് പോസ്റ്റുകളില്‍ പശ്ചാത്തലമായി ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഫെയ്‌സ്ബുക്ക് പ്രൊഫൈലിലും ഇത്തരത്തില്‍ ഗാനങ്ങള്‍ ആഡ് ചെയ്യാം.

ഇതിഹാസ ഇന്ത്യന്‍ സംഗീതജ്ഞരായ ലത മങ്കേഷ്‌കര്‍, കിഷേര്‍ കുമാര്‍, മുഹമ്മദ് റഫി, ആശ ഭോസ്‌ലെ, ഗുല്‍സാര്‍, ജഗ്ജിത് സിങ്, ആര്‍ഡി ബര്‍മന്‍, കല്ല്യാൺജി ആനന്ദ്ജി, ഗീത ദത്ത്, ലക്ഷ്മികാന്ത് പ്യാരേലാല്‍ തുടങ്ങിയവരുടെയൊക്കെ ഗാനങ്ങള്‍ ഇതിലൂടെ ലഭിക്കും. 

കോടിക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഇത്തരമൊരു സൗകര്യം ഒരുക്കാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സരിഗമ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ വിക്രം മെഹ്‌റ പറഞ്ഞു. തങ്ങളുടെ പക്കലുള്ള വലിയ സംഗീത നിധിയില്‍ നിന്ന് പ്രിയപ്പെട്ട പാട്ടുകള്‍ തിരഞ്ഞെടുത്ത് ഉപയോക്താക്കള്‍ക്ക് അവരുടെ വീഡിയോ ക്രിയേറ്റ് ചെയ്ത് പോസ്റ്റുകള്‍ പങ്കിടാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സരിഗമയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഫെയ്‌സ്ബുക്ക് ഇന്ത്യ ഡയറക്ടറും കരാറിന്റെ തലവനുമായ മനിഷ് ചോപ്രയും പറഞ്ഞു. ഇന്ത്യന്‍ സംഗീതത്തിന്റെ പഴയകാല ഓര്‍മകളിലേക്ക് ഉപയോക്താക്കള്‍ക്ക് പോകാനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദിവസങ്ങള്‍ക്ക് മുന്‍പ് സരിഗമ സ്വീഡിഷ് സംഗീത കമ്പനിയായ സ്‌പോടിഫൈയുമായി കൈകോര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്കുമായുള്ള പുതിയ ബന്ധം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com