ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറഞ്ഞത്. ഒരു വർഷത്തിന് ശേഷം ഇന്നലെയാണ് ആദ്യമായി ഇന്ധനവില കുറഞ്ഞത്. രണ്ടുദിവസത്തിനിടെ ഇന്ധനവിലയിൽ 39 പൈസയുടെ കുറവാണ് ഉണ്ടായത്.
തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയാണ് അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് കുറഞ്ഞത്. അന്താരാഷ്ട്രവിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞപ്പോൾ അത് ഇന്ത്യയിലും പ്രതിഫലിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ധനവില കുറഞ്ഞതോടെ, കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 91 രൂപ അഞ്ചുപൈസയായി. 85 രൂപ 63 പൈസയാണ് ഒരു ലിറ്റർ ഡീസലിന്റെ വില. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷം അടക്കം നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം രാജ്യത്തെ ചില പ്രദേശങ്ങളിൽ ഇന്ധനവില 100 രൂപ കടന്നിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മുംബൈ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് ഒരു ലിറ്റർ പെട്രോൾ വില 100 രൂപ കടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ