അടുത്ത വര്‍ഷം വളര്‍ച്ച കുറയും, സമ്പദ് രംഗം തളര്‍ച്ചയില്‍; പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ

ഇക്കണോമിക് സര്‍വേയില്‍ ധനമന്ത്രാലയം മുന്നോട്ടുവച്ച വളര്‍ച്ചാ നിരക്കിനേക്കാള്‍ കുറവാണിത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: വരുന്ന സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചു. നേരത്തെ 9.2 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നായിരുന്നു ആര്‍ബിഐയുടെ അനുമാനം. ഇത് 7.8 ശതമാനമായാണ് കുറച്ചത്. ഇക്കണോമിക് സര്‍വേയില്‍ ധനമന്ത്രാലയം മുന്നോട്ടുവച്ച വളര്‍ച്ചാ നിരക്കിനേക്കാള്‍ കുറവാണിത്. അടുത്ത സാമ്പത്തിക വര്‍ഷം എട്ടു മുതല്‍ എട്ടര ശതമാനം വരെ വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വേയിലെ പ്രവചനം. 

കോവിഡ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തളര്‍ന്ന സാമ്പത്തിക രംഗം പൂര്‍ണതോതില്‍ തിരിച്ചുവന്നിട്ടില്ലെന്ന്, വായ്പാവലോകന യോഗത്തിനു ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധന ഉള്‍പ്പെടെയുള്ള ആഗോള സാഹചര്യം സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനു തടസ്സമായി നില്‍ക്കുന്നുണ്ട്. കോവിഡിനു മുന്‍പുള്ള അവസ്ഥയിലേക്കുള്ള തിരിച്ചുവരവിന് സമയമെടുക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. 

തുടര്‍ച്ചയായ പത്താമത്തെ തവണയും പലിശനിരക്കുകളില്‍ മാറ്റം വരുത്താതെയാണ് ആര്‍ബിഐ പണ നയം പ്രഖ്യാപിച്ചത്. റിപ്പോ നാലു ശതമാനവും റിവേഴ്‌സ് റിപ്പോ 3.35 ശതമാനവുമായി തുടരും. 

നടപ്പു പാദത്തില്‍ പണപ്പെരുപ്പം അനുവദനീയ പരിധിക്കുള്ളിലായിരിക്കുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ രണ്ടു ശതമാനത്തില്‍ താഴെയായിരിക്കും. രൂപ തിരിച്ചുവരവിന്റെ പാതയിലാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com