ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം പാദത്തിലും പൊതുമേഖല എണ്ണ വിതരണ കമ്പനികള്‍ക്ക് നഷ്ടം. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നി കമ്പനികള്‍ ഒന്നാകെ 2,748.66 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. എല്‍പിജി സബ്‌സിഡി ഇനത്തില്‍ നല്‍കിയതിന് കമ്പനികള്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ ഒറ്റത്തവണയായി കേന്ദ്രം അനുവദിച്ച തുക ജൂലൈ- സെപ്റ്റംബര്‍ പാദത്തിലെ നഷ്ടം നികത്തുന്നതിന് പര്യാപതമായില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ചെലവിന്റെ അടിസ്ഥാനത്തില്‍ പ്രതിദിനം ഇന്ധനവിലയില്‍ മാറ്റം വരുത്താന്‍ എണ്ണ വിതരണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഏഴുമാസമായി ഇന്ധനവിലയില്‍ മാറ്റം വരുത്തിയിട്ടില്ല. പെട്രോള്‍,ഡീസല്‍, പാചകവാതകം എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട് മാര്‍ജിനില്‍ ഉണ്ടായ ഇടിവാണ് നഷ്ടത്തിന് കാരണമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനികള്‍ ഫയല്‍ ചെയ്ത കണക്കുകള്‍ വ്യക്തമാക്കുന്നു.
എല്‍പിജി സിലിണ്ടറുകള്‍ യഥാര്‍ഥ ചെലവിലും കുറഞ്ഞ നിരക്കില്‍ വിറ്റത് വഴി ഉണ്ടായ നഷ്ടം നികത്തുന്നതിനാണ് എണ്ണ വിതരണ കമ്പനികള്‍ക്ക് ഒറ്റത്തവണ ധനസഹായമായി 22000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഇതിന് പുറമേ റിഫൈനിങ് മാര്‍ജിനിലും വര്‍ധനയുണ്ടായി. ഇതൊന്നും ജൂലൈ- സെപ്റ്റംബര്‍ പാദത്തിലെ നഷ്ടം ഒഴിവാക്കാന്‍ പര്യാപ്തമായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഐഒസി മാത്രം 272 കോടി രൂപയാണ് നഷ്ടം നേരിട്ടത്. എച്ച്പിസിഎല്ലിന്റെ നഷ്ടം 2,172.14 കോടിയാണ്. ബിപിസിഎല്‍ 304 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്.
ഒന്നാം പാദത്തില്‍ ഐഒസിയുടെ നഷ്ടം 1995 കോടി രൂപയായിരുന്നു. എച്ച്പിസിഎല്‍ 10,196 കോടി രൂപ, ബിപിസിഎല്‍ 6,263 കോടി രൂപ എന്നിങ്ങനെയാണ് മറ്റു രണ്ടു കമ്പനികളുടെ ഒന്നാം പാദ നഷ്ടം. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അര്‍ധവാര്‍ഷികത്തില്‍ നഷ്ടം 21,201.18 കോടി രൂപയായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ