വാഷിങ്‌ടൺ: സാങ്കേതിക വിദ്യാരംഗത്ത് ഇന്ത്യ വൻ കുതിപ്പാണ് നടത്തുന്നതെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. വാഷിങ്‌ടണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കൂടിക്കാഴ്‌ച നടത്തിയ ശേഷം അദ്ദേഹം പ്രതികരിച്ചു. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഗ്ലോബൽ ഫിൻടെക്ക് ഓപ്പറേഷൻ സെന്റർ ആരംഭിക്കുമെന്ന് സുന്ദർ പിച്ചൈ പ്രഖ്യാപിച്ചു. കൂടാതെ 1000 കോടി ഡോളറിന്റെ ഡിജിറ്റൈസേഷൻ ഫണ്ട് നിക്ഷേപം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
2020 ലാണ് ഗൂഗിള്‍ ഇന്ത്യയ്ക്ക് വേണ്ടിയുള്ള 1000 കോടി ഡോളറിന്റെ ഡിജിറ്റൈസേഷന്‍ ഫണ്ട് പ്രഖ്യാപിച്ചത്. അടുത്ത അഞ്ചോ ഏഴോ വര്‍ഷക്കാലത്തെ നിക്ഷേപമാണ് കമ്പനി വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാട് ബഹുദൂരം മുന്നിലാണ്.
മറ്റ് രാജ്യങ്ങള്‍ക്ക് അതൊരു മാതൃകയാക്കാവുന്നതാണെന്നും പിച്ചൈ പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫിന്‍ടെക്ക്, ഗവേഷണങ്ങളുടെ പ്രോത്സാഹനം, വികസനം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ സുന്ദര്‍ പിച്ചൈയുമായി മോദി സംസാരിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. സുന്ദര്‍ പിച്ചൈയെ കൂടാതെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡേല, ആപ്പിള്‍ സിഇഒ ടിം കുക്ക്, ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍, എഎംഡി സിഇഒ ലിസ സു തുടങ്ങിയ പ്രമുഖ സിഇഒമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ